ഏത് സാഹചര്യത്തിലും മെഡിക്കൽ കോളേജ് സജ്ജമാക്കാൻ മുഖ്യമന്ത്രി ഇടപെടണം : രാഹുൽ ഗാന്ധി എം പി
കൽപ്പറ്റ :കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി പുതുശ്ശേരിയിലെ കർഷകൻ തോമസ് പി സി, മതിയായ ചികിത്സ കിട്ടാതെ മരിച്ച സാഹചര്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സുസ്സജ്ജമാക്കാൻ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. 'ഞാൻ അനുശോചനം അറിയിച്ച് സംസാരിച്ചപ്പോൾ കൊല്ലപ്പെട്ട തോമാസ് പി സിയുടെ സഹോദരൻ ബൈജു മാസ്റ്ററും ഊന്നിപ്പറഞ്ഞത് വയനാട്ടിൽ സുസജ്ജമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരുന്നെങ്കിൽ അദ്ദേഹത്തതിന്റെ സഹോദരന് ജീവൻ നഷ്ടപ്പെട്ടില്ല എന്നായിരുന്നു. അദ്ദേഹത്തിന്റെ ദാരുണമായ മരണം മനുഷ്യ- മൃഗ സംഘട്ടനത്തിന്റെയും മേഖലയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിന്റെയും ആത്യന്തിക നഷ്ടം എത്ര ഭീമമാണ് എന്ന് കാണിക്കുന്നു. ഈ ദാരുണ സംഭവം വയനാട്ടിലെ ജനങ്ങൾ സുസജ്ജമായ ഒരു മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് അർഹിക്കുന്നു എന്ന കാര്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ള ഗുരുതരമായ കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത് ഇപ്പോഴും തുടരുകയാണ്. വലിയൊരു വിഭാഗം ഈ നീണ്ട യാത്ര അതിജീവിക്കുന്നില്ല.
ഈ സാഹചര്യത്തിൽ, വയനാട് മെഡിക്കൽ കോളേജിന്റെ അപര്യാപ്തതകൾ പരിഹരിച്ച് ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സുസജ്ജമാക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് ചെയ്യണമെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കൂടാതെ ദാരുണമായി കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. വയനാട്ടിലെ മനുഷ്യ-മൃഗ സംഘട്ടനങ്ങൾ കുറയ്ക്കുന്നതിന് വേണ്ട അനുയോജ്യമായ നടപടികൾ സ്വീകരിക്കണം എന്ന എന്റെ ആവശ്യം ഒന്നുകൂടെ ഊന്നി പറയാനും ഞാൻ ആഗ്രഹിക്കുന്നു. ഈ ഇടപെടലുകൾക്ക് എന്റെ എല്ലാവിധ പിന്തുണയും ഞാൻ ഉറപ്പു നൽകുന്നു.' കേരള മുഖ്യമന്ത്രിക്കയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി കൂട്ടിച്ചേർത്തു.
Leave a Reply