തോമസിന്റെ മരണം ;ആരോഗ്യ വന വകുപ്പുകൾ ഒരുപോലെ ഉത്തരവാദികൾ ; റോയ് അറക്കൽ
മാനന്തവാടി:കടുവയുടെ ആക്രമണത്തെ തുടർന്ന് മരിച്ച തോമസിൻെറ മരണത്തിൽ ആരോഗ്യ വകുപ്പും,വനം വകുപ്പും ഒരുപോലെ ഉത്തരവാദികളാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. കടുവയുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട പുതുശ്ശേരി തോമസിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത വനം വകുപ്പും തോമസിന് ആവശ്യമായ ചികിത്സ ലഭ്യമാക്കാത്ത വയനാട് മെഡിക്കൽ കോളേജുമാണ് തോമസിന്റെ മരണത്തിന് ഉത്തരവാദികൾ. വന്യമൃഗങ്ങളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. വയനാടിന്റെ വനം ഏരിയകളിലേക്ക് വിദൂര സ്ഥലങ്ങളിൽ നിന്ന് കടുവയെ കൊണ്ടുവന്ന് തുറന്നുവിട്ട് ഇവയെ പരിപോഷിപ്പിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത്. എട്ടു കോടി രൂപയാണ് ഒരു കടുവയെ സംരക്ഷിക്കുന്നതിന് വനംവകുപ്പ് ചെലവഴിക്കുന്നത്. അതേസമയം മനുഷ്യജീവന് ഒരു വിലയുമില്ലാത്ത അവസ്ഥയാണ് ഇന്ന് വയനാട്ടിലുള്ളതെന്നും റോയി അറക്കൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ്, ജനറൽ സെക്രട്ടറി ടി നാസർ, മാനന്തവാടി മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി, എസ്.ഡി.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, മുനീർ തരുവണ,അലി ഐനിക്കൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Leave a Reply