വനസൗഹൃദ സദസ്സ് :ജനവികാരം മയപ്പെടുത്താനുള്ള സർക്കാർ തന്ത്രം
കൽപ്പറ്റ:വന്യമൃഗ ആക്രമണം കൊണ്ട് പൊറുതിമുട്ടുന്ന മലയോര ജനതയുടെ രോഷത്തെ മയപ്പെടുത്താനും, മനുഷ്യ -വന്യമൃഗ സംഘർഷത്തിന്റെ ഹേതു ജനങ്ങളാണെന്ന് വരുത്തിത്തീർത്ത് അത് പരിഹരിക്കാനുള്ള ബാധ്യത ജനങ്ങളുടെ തന്നെ ചുമലിൽ കയറ്റി വെക്കാനുമുള്ള കുടില തന്ത്രമായിട്ടെ സർക്കാറിന്റെ വനസൗഹൃദ സദസ്സ് എന്ന ആശയത്തെ കാണാൻ കഴിയൂ എന്ന് വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി നേതാക്കൾ പറഞ്ഞു. കളക്ട്രേറ്റിന് മുമ്പിൽ ഇന്നലെ ആരംഭിച്ച രാപകൽ സത്യാഗ്രഹത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു സമിതി ഭാരവാഹികൾ.
ഒരുഭാഗത്ത്, ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിവന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും കടുത്ത നാശം വരുത്തിയ വന്യമൃഗങ്ങളെ കൂടുകളിൽ നിന്നും തുറന്നു വിടാൻ തിരക്ക് കൂട്ടുന്ന വനം വകുപ്പ്, മറുഭാഗത്ത് വനസൗഹൃദ സദസ്സുകൾ സ്ഥാപിക്കാൻ ഉത്സാഹം കാട്ടുകയാണ്. ഇത് കൂട്ടിവായിച്ചാൽ സർക്കാറിന്റെ കാപട്യമാണ് വ്യക്തമാകുന്നത് എന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി വൈസ് പ്രസിഡന്റ് പ്രേംരാജ് ചെറുകര ചൂണ്ടിക്കാട്ടി.
വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ സമരത്തെ തുടർന്ന് പ്രഖ്യാപിച്ച 55 കോടിയുടെ ആനപ്രതിരോധ പദ്ധതി അഞ്ചുവർഷം കഴിഞ്ഞിട്ടും ഒരിഞ്ച് പോലും നടപ്പാക്കാത്ത സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച തുച്ഛമായ നാല് കോടിയും പ്രശ്നപരിഹാരത്തിനു ഉപകരിക്കില്ലെന്നും ജനങ്ങൾ ജാഗരൂകരായി ജനകീയ സമരത്തിന് തയ്യാറെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സമിതി പ്രസിഡണ്ട് ഡോ. ഡി.സുരേന്ദ്രനാഥ് പറഞ്ഞു.
അഡ്വ. ടി.ജെ.ഡിക്സൺ, ദേവസ്യ പുറ്റനാൽ, പി.കെ.ഭഗത്, വി.കെ.സദാനന്ദൻ, കെ.എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
Leave a Reply