കണ്ണോത്തുമല ജീപ്പപകടം ; റവന്യുവകുപ്പ് നടപടികൾ തുടങ്ങി
മാനന്തവാടി: കണ്ണോത്തുമല ജീപ്പപകടം റവന്യുവകുപ്പ് നടപടി തുടങ്ങി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് റവന്യുവകുപ്പ് നടപടി തുടങ്ങിയത് . മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, പോലീസ് എഫ്.ഐ.ആര്‍ എന്നിവയുള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. നടപടി ക്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ കുടുംബാംഗങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. മാനന്തവാടി താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെയും മുഴുവന്‍ പേരുടെയും അപേക്ഷ നല്‍കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.അപകടത്തില്‍ മക്കിമല ആറാം നമ്പര്‍ കോളനിയിലെ ഒന്‍പതു പേരാണ് മരിച്ചത്. ജീപ്പ് ഓടിച്ച മണികണ്ഠന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മാനന്തവാടി തഹസില്‍ദാര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പതിനായിരം രൂപ അനുവദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്നതിലെ കാലതാമസമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ നല്‍കുന്നത് വൈകാന്‍ കാരണമായത്. മരണ സര്‍ട്ടിഫിക്കറ്റ് രണ്ടു ദിവസം മുന്‍പേ ലഭിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ലഭിച്ചത്. അപകടം സംഭവിച്ചിട്ട് രണ്ടാഴ്ചയായിട്ടും നഷ്ടപരിഹാരം വൈകുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്






Leave a Reply