വയനാട്ടിലേക്കുള്ള തുരങ്കപാത: സ്ഥലം ഏറ്റെടുക്കൽ നടപടിക്കൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൽപ്പറ്റ: ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥരിൽ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാതക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാൻ കഴിയാതെയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭൂവുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നൽകാനുള്ള നടപടികളിലേക്ക് കടന്നു. തുടർന്ന് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിപ്പിച്ചത്.
തുരങ്കനിര്‍മാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ട്ടങ്ങള്‍ സൂക്ഷിക്കുന്നതിനായാണ് സർക്കാർ ഭൂ ഉടമകളിൽനിന്നും സ്ഥലം ഏറ്റെടുത്തത്. ഇവിടെ മാലിന്യം നിക്ഷേപിക്കുമ്പോള്‍ ബാക്കിയുള്ള സ്ഥലം ഉപയോഗ ശൂന്യമാകുമെന്ന് കളക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് ഭൂ ഉടമകൾ കോടതിയെ സാമിപ്പിക്കുകയായിരുന്നു. പരാതിക്കാര്‍ നല്‍കിയ ഹര്‍ജി രണ്ടുതവണ ഹൈക്കോടതി പരിഗണിച്ചിട്ടും സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത. ടണല്‍ തുടങ്ങുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും, അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിൽ പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ്.
പാതയുടെ പ്രവർത്തനത്തിന് കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊതുജനങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുളള തെളിവെടുപ്പ് നടത്തിയിരുന്നു. കോഴിക്കോട്ടിലെ ഭൂ ഉടമകളിൽ നിന്ന് ചില പരാതികളുണ്ടായതായും, എന്നാൽ വയനാട്ടില്‍ പരാതിയൊന്നും ഉയർന്നില്ലെന്നും തുരങ്ക പാതയുടെ ചുമതലയുളള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.





Leave a Reply