വയനാട് പാക്കേജ് പ്രഖ്യാപിക്കണം
ബത്തേരി: വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാർ ആവശ്യപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ – വന്യജീവി സംഘർഷത്തിന് കാരണം. പരസ്പര വിരുദ്ധങ്ങളായ കേന്ദ്ര – സംസ്ഥാന നിയമങ്ങൾക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.ബത്തേരി മുനിസിപ്പൽ ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യത്തിനെതിരെ വൈകാരിക പ്രകടനം നടത്തുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും വിവേക പൂർണമായ ഇടപെടലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതു ജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു തട്ടിൽ നിൽക്കുന്നത് പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂ. ഇവർ തമ്മിലുള്ള ബന്ധം നന്നാവേണ്ടതുണ്ട്. വനവൽക്കരണത്തിന് തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് വർഗീസ് വട്ടേക്കാട് വിഷയം അവതരിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡണ്ട് കെ.എൻ. പ്രേമലത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം, ബത്തേരി റെയ്ഞ്ച് ഓഫീസർ കെ.വി. ബിജു, ഡോ. അനിൽകുമാർ, എം.എ. ജോൺസൺ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. കൃഷ്ണൻകുട്ടി, അബൂബക്കർ, ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജോബി വാടശ്ശേരി, ഉസ്‌മാൻ ചാത്തൻചിറ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതവും അരവിന്ദൻ മങ്ങാട് നന്ദിയും പറഞ്ഞു.





Leave a Reply