May 13, 2026

മുണ്ടക്കൈ ദുരന്തത്തിൽ മരണ വ്യാപ്തി കൂടുന്നു; മരിച്ചവരുടെ എണ്ണം 65 ആയി

0
Img 20240730 135900
By ന്യൂസ് വയനാട് ബ്യൂറോ

 

 

മേപ്പാടി: വയനാടിനെ നടുക്കിയ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 65 ആയി. നിരവതി പേരാണ് ഇപ്പോഴും സഹായവും കാത്ത് ദുരന്തമുഖത്തുള്ളത്. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായത് ഒരു പ്രതിസന്ധിയായി നിലനിൽക്കുകയാണ്. ദുരന്തത്തിൽ പെട്ടവരിൽ കുറച്ചുപേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് നേവി, സൈന്യം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോഴിക്കോട് നിന്നുള്ള മൽസ്യതൊഴിലാളി സംഘവും ചേരും. 20 ഫൈബർ ബോട്ടുകളും,60 തൊഴിലാളികളും ഉടൻ എത്തിയേക്കും.

 

ഉരുൾപൊട്ടലിൽ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയർലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.

 

 

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയിൽ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങൾ ശ്രമിക്കുന്നത്. കരസേനയുടെ എൻജീനിയറിങ് വിഭാഗം എത്തിയാൽ മാത്രമേ പുഴക്ക് കുറുകെ താൽകാലിക പാലം നിർമിക്കാനാവൂ.

 

കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവിൽ നിന്നാണ് അടിയന്തരമായി എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് നടപ്പാക്കുക.

 

വൈകിട്ട് അഞ്ച് മണിയോടെ മുണ്ടക്കൈ പ്രദേശം ഇരുട്ടിലാകുമെന്നും അതിന് മുമ്പായി സാധ്യമായതെല്ലാം ചെയ്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ടെന്നും കൽപറ്റ എം.എൽ.എ ടി. സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

വ്യോമസേന ഹെലികോപ്ടറിന് ദുരന്തസ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. മുണ്ടക്കൈയിലെ രണ്ട് വാർഡുകളിലെ ജനസംഖ്യ മൂവായിരത്തോളം വരും. മരണസഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *