ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസം. നഷ്ടപരിഹാരം നേരിട്ടു നൽകണമെന്ന ആവശ്യം ഉയരുന്നു. കുടുംബത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചാൽ പോലും ചെലവ് 600 കോടി.
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തമുണ്ടായി നാലു മാസമായിട്ടും ഇരകളുടെ പുനരധിവാസത്തിന് ഭൂമിയേറ്റെടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം നേരിട്ട് നൽകണമെന്ന ആവശ്യം ഉയരുന്നു. ഒരോ കുടുംബത്തിനും സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമിക്കാനും ജീവനോപാധി കണ്ടെത്തുന്നതിനുമെല്ലാമായി ഒരു കോടി രൂപ വീതം നൽകിയാൽ പോലും പരമാവധി 600 കോടിയാണ് ചെലവ് വരിക. നിലവിൽ 500 കോടിക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെ ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും ഹെക്ടർ കണക്കിന് സ്ഥലവും അറുന്നൂറിലധികം വീടുകളും ഓഫർ ചെയ്തിട്ടുമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് തന്നെ ദുരന്ത ബാധിതരെ പൂർണമായും ഈ രീതിയിൽ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് അഭിപ്രായം. ടൗൺഷിപ്പിനോട് താത്പര്യം ഇല്ലെന്നും സ്വന്തം നിലക്ക് ഭൂമി കണ്ടെത്തി വീട് നിർമിക്കാനും മറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കുടുംബങ്ങൾ രംഗത്തുവരുന്നുണ്ട്.ഉറ്റവരല്ലാം നഷ്ടമായി പല കുടുംബങ്ങളിലും ഒറ്റക്കായവർ ഇപ്പോൾ തന്നെ വയനാടിന് പുറത്തുള്ള ബന്ധു വീടുകളിലും മറ്റും താമസിക്കുന്ന നിരവധി പേരുണ്ട്. ഇവരിൽ പലരും ബന്ധുക്കളുമില്ലാത്ത വയനാട്ടിലെ ടൗൺഷിപ്പിപ്പിൽ ഒറ്റക്ക് താമസിക്കാൻ താത്പര്യമുള്ളവരല്ല. അതേ സമയം സ്ഥലം വാങ്ങാനും വീട് വെക്കാനും ജീവനോപാധി കണ്ടെത്താനും ഘട്ടം ഘട്ടമായി കുടുംബങ്ങൾക്ക് നേരിട്ട് അക്കൗണ്ടിൽ ഫണ്ട് നൽകുന്ന പക്ഷം ഇവർക്ക് താത്പര്യമുള്ള സ്ഥലങ്ങളിൽ ഒറ്റപ്പെടലില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളും അഴിമതി ആരോപണവും ഇല്ലാതാക്കനും പുനരധിവാസത്തിന്റെ ദൈർഘ്യം ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. സ്കൂൾ, റോഡുകൾ, ആരാധാനലായങ്ങൾ തുടങ്ങിയവയുടെ കോടികളുടെ ചെലവ് കുറക്കാനും ഇരകൾക്ക് സ്വന്തമായി സ്ഥലവും വീടും കണ്ടെത്തുന്നതിലൂടെ കഴിയും.
നിലവിൽ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിനായി ഏറ്റെടുക്കാൻ തീരുമാനിച്ച രണ്ടു എസ്റ്റേറ്റുകളുടേയും നടത്തിപ്പുകാരും എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ജില്ല കലക്ടറും കോടതികളെ സമീപിച്ച സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ പോലും അനന്തമായി നീളുമെന്നാണ് ദുരന്ത ബാധിതർ ആശങ്കപ്പെടുന്നത്. പുത്തുമല ദുരന്തത്തിലെ പുനരധിവാസം ഇതിന് മികച്ച ഉദാഹരണമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർക്കാറിന് അവകാശപ്പെട്ട ഭൂമി പുനരധിവാസത്തിന് പണം കൊടുത്ത് വാങ്ങുന്നതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ചില സംഘടനകളും അറിയിച്ചിട്ടുണ്ട്. നിയമക്കുരുക്കില്ലാത്തതോ സുരക്ഷിതമായതോ ആയ 1000 വീടുകൾ നിർമിക്കാൻ കഴിയുന്ന ടൗൺഷിപ്പിനുള്ള ഭൂമി വയനാട്ടിൽ ലഭിക്കാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസം അനന്തമായി നീട്ടിക്കൊണ്ടുപോയാൽ ജോലിയും കൂലിയുമില്ലാതെ വാടക വീടുകളിൽ എത്ര കാലം ഇങ്ങനെ കഴിയാനാകുമെന്നും സർക്കാർ എത്രകാലം വാടക നൽകുമെന്നും ഇവർ ചോദിക്കുന്നത്. ദുരന്തമുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക പോലും ഇപ്പോഴും തയ്യാറായിട്ടില്ല.
Leave a Reply