പൊടിപറത്തി കരിങ്കൽ ക്വാറികൾ ;പൊറുതിമുട്ടി നാട്ടുകാർ
മുള്ളൻകൊല്ലി: നേരം വെളുക്കുമ്പോൾ മുതൽ രാത്രിവരെ തലങ്ങുംവിലങ്ങും പായുന്ന കരിങ്കൽ ലോറികൾ പ്രയാസമുണ്ടാക്കുന്നെന്ന് നാട്ടുകാർ. 12,16 ചക്രങ്ങളുള്ള വലിയ വാഹനങ്ങളാണ് നിരനിരയായി കല്ലുകയറ്റാൻ മുള്ളൻകൊല്ലിയിലെ ക്വാറികളിലെത്തുന്നത്. മരക്കടവ്, പാടിച്ചിറ ക്വാറികളിലെ കല്ല് ജില്ലയിലെ വിവിധക്രഷറുകളിലേക്കാണ് കൊണ്ടുപോകുന്നത്. റോഡിന്റെ വാഹകശേഷിക്കപ്പുറമുള്ള ലോഡാണ് ഗ്രാമീണ പാതകളിലൂടെ കടന്നുപോകുന്നത്. ഈഓട്ടത്തിനിടെ ഗ്രാമീണപാതകളെല്ലാം പപ്പടം പോലെ തകർന്നടിഞ്ഞു.
പുൽപള്ളി മുതൽ മരക്കടവ് വരെയുള്ള പാതയിലൂടെനാട്ടുകാരുടെ ചെറുവാഹനങ്ങളുടെയും ബസുകളുടെയും യാത്ര പ്രയാസകരമായി. പാടിച്ചിറയ്ക്കപ്പുറം തീരഗ്രാമങ്ങളിലുള്ളവർ പുൽപള്ളിക്കും ബത്തേരിക്കും പോകുന്നത് ചാമപ്പാറ-കാപ്പിസെറ്റ് വഴിയാണ്. റോഡുതകർന്നതോടെ പൊടിശല്യം രൂക്ഷമായി. കടകളിലും വീടുകളിലും പൊടിഅടിച്ചുകയറുന്നു. സ്ഥിരമായുള്ള പൊടിശല്യം അലർജികളുണ്ടാക്കുന്നു. ഗ്രാമപ്രദേശ വീടുകളുടെ നിറംമാറി. റോഡിലൂടെ നടക്കുന്നവരും മൂക്കും വായുംപൊത്തണം. സ്‌ൾ വിദ്യാർഥികൾ, ടാക്സി- ഓട്ടോക്കാർ തുടങ്ങി പൊതുനിരത്തിലിറങ്ങുന്നവരുടെ ജീവിതം ദുഷ്കരമായി.
പ്രതിഷേധത്തെ തുടർന്ന് പാടിച്ചിറ അങ്ങാടിയിലും പരിസരങ്ങളും റോഡ് നനയ്ക്കുന്നുണ്ട്. എന്നാൽ മുള്ളൻകൊല്ലിയിലേക്ക് ആ സംവിധാനമില്ല.കഴിഞ്ഞ ദിവസവം മുള്ളൻകൊല്ലി അങ്ങാടിയിൽ അഴുക്കുചാലിന്റെ സ്ലാബ് കല്ലുലോറി കയറി പൊട്ടുകയും അപകടാവസ്ഥയുണ്ടാവുകയും ചെയ്തു. പ്രതിഷേധവുമായെത്തിയ നാട്ടുകാർ വാഹനം തടഞ്ഞിട്ടു. അമിത ഭാരംകയറ്റുന്ന വാഹനങ്ങൾക്കെതിരെ മോട്ടർ വാഹനവകുപ്പോ, പൊലീസോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ വാഹകശേഷി കണക്കിലെടുത്തുള്ള വാഹനങ്ങൾക്കുമാത്രം അനുമതി നൽകാവൂവെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Leave a Reply