മാധ്യമലോകത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ട അന്നാണ് മാധ്യമ പ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടത് : ജോൺ ബ്രിട്ടാസ് എം പി
ദ്വാരക: മാധ്യമപ്രവർത്തനവും രാഷ്ട്രീയവും ഒരു തൂവൽ പക്ഷികളാണ്, ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർതിരിക്കാൻ കഴിയില്ല. സാമൂഹിക പ്രതിജ്ഞാബദ്ധതയു ള്ളവരാണ് ഇരുകൂട്ടരും. മാധ്യമരംഗത്ത് നിന്ന് രാഷ്ട്രീയ ബോധം എന്ന് നഷ്ടപ്പെട്ടുവോ അന്നാണ് മാധ്യ മപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടത്”, മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ സമാപനദിനത്തിൽ നടന്ന ന്യൂസ് റൂമിൽ നിന്ന് പാർലമെന്റിലേക്ക് എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ന്യൂസ് മിനിറ്റ് സ്ഥാപകയും എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമ പ്രവർത്തകനിലേക്കുള്ള തന്റെ യാത്ര ആകസ്മികമായിരുന്നു. താനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഡൽഹി മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. മാനസികമായൊരു വിശാലത സമ്മാനിക്കാൻ അന്നത്തെ ഡൽഹിക്ക് സാധിച്ചിരുന്നു, എന്നാൽ ഇന്നത്തെ ഡൽഹി വളരെയധികം മാറിയിരിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
“അയോദ്ധ്യയിലേക്ക് പോകുമ്പോൾ മതനിരപേക്ഷ ഇന്ത്യയിൽ ബാബ്റി മസ്ജിദിന് ഒന്നും സംഭവിക്കില്ലായെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. മസ്ജിദിന്റെ താഴികൂടം ധൂളികളായി മാറിയപ്പോൾ, അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന്റെ തുടർച്ചയ്ക്കാണ് കാരണമായി.
ഇന്ന് എന്ത് പറയുന്നു എന്നതിലല്ല മറിച്ച് ആര് പറയുന്നു എന്നതാണ് പരിഗണിക്കുന്നത്, പറയുന്നവരുടെ ജാതി, മതം എന്നിവയ്ക്കാണ് പ്രസക്തി. ജാതിമതഭേദമന്യേ ഒരു കുടക്കീഴിലിരിക്കാൻ കഴിയുന്ന അവസരങ്ങളൊക്കെ നഷ്ടമായി കൊണ്ടിരിക്കുകയാണ്.
മതസൗഹാർദ്ദതയുള്ള നാടാണ് കേരളമെന്നും ഇവിടെത്തെ സാമൂഹിക പരിതസ്ഥിതികൾക്ക് യാതൊരു കോട്ടവും തട്ടില്ലെന്ന വിശ്വാസത്തിൽ അഭിരമിച്ചിരിക്കുകയാണെന്ന് ധന്യ രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയപ്പോൾ, കണ്ണുചിമ്മിയാൽ ഉത്തരേന്ത്യയിലൊക്കെ സംഭവിക്കുന്ന പോലുള്ള സാമൂഹിക പശ്ചാത്തലത്തിലേക്ക് കേരളവും മാറ്റപ്പെടാമെന്നും ജാതീയതയുടെ ചരിത്രപശ്ചാത്തലം കേരളത്തിനുണ്ടായിരുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു.
വിദേശരാജ്യങ്ങളിലൊക്കെ കാണാൻ സാധിക്കുന്ന എംബഡഡ് ജേണലിസം അതിന്റെ ഏറ്റവും മോശരൂപത്തിൽ പ്രകടമാകുന്നത് ഹിന്ദി പത്രങ്ങളിലാണ്. അവയുടെ സ്വാധീനം കൊണ്ടാണ് ഉത്തരേന്ത്യയിലാകമാനം വലതുപക്ഷ രാഷ്ട്രീയ ബോധം മേൽക്കൈ നേടുന്നത്. ഇരുപത്തിയഞ്ച് വർഷം മുൻപുള്ള മാദ്ധ്യമലോകമല്ല ഇന്നുള്ളത്. 1996ൽ ബാബറി മസ്ജിദ് തകർത്തതിനെ, ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത പൊട്ടെന്നാണ് അന്ന് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് അയോധ്യയിലെ പോരാട്ടങ്ങളുടെ മഹാവിജയം എന്ന രീതിയിലേക്ക് അത് മാറി. വലുതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യ ചാലകശക്തികളായി ഇന്ത്യൻ മാദ്ധ്യമങ്ങൾ മാറിക്കഴിഞ്ഞു.
മാദ്ധ്യമപ്രവർത്തകനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറുന്നതിൽ യാതൊരു വ്യത്യാസവും അനുഭവപ്പെട്ടതായി തോന്നിയിട്ടില്ല. ഭഗത് സിങ്, കാൾ മാർക്സ്, കെ പി കേശവമേനോൻ തുടങ്ങിയവരെ മുൻനിർത്തിക്കാണ്ട്, കറകളഞ്ഞ രാഷ്ട്രീയക്കാരാണ് ഏറ്റവും മികച്ച മാദ്ധ്യമപ്രവർത്തകരെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയം തന്റെ മാർഗ്ഗത്തിൽ യാതൊരു വിധത്തിലുള്ള പ്രതിബന്ധം സൃഷ്ടിച്ചിരുന്നില്ലായെന്നും രാഷ്ട്രീയ വീക്ഷണമുള്ള മാധ്യമങ്ങൾക്ക് പക്ഷപാതിത്വം കുറവായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. സ്പഷ്ടമായിട്ടും സൂക്ഷ്മമായിട്ടും മുന്നിലെ പ്രശ്നങ്ങളെ കാണാൻ സാധിക്കുന്നത് വ്യക്തമായൊരു രാഷ്ട്രീയ കാഴ്ചപ്പാട് തനിക്കുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply