ദൃശ്യം മോഡൽ കൊലപാതകം; പ്രതി ചേർത്തവരെ വെറുതെ വിട്ട് കോടതി
മാനന്തവാടി :എടവക പയിങ്ങാട്ടിരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ആശൈക്കണ്ണന്റെ ദൃശ്യം സിനിമാ മാതൃകയിലെ കൊലപാതകത്തിൽ പ്രതി ചേർത്ത മൂവരേയും കോടതി വെറുതെ വിട്ടു. ആശൈക്കണ്ണൻ്റെ മക്കളായ അരുൺ പാണ്ട്യൻ(29), ജയ പാണ്ടി, ഇവരുടെ സുഹൃത്ത് അർജുൻ (22) എന്നിവരേയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി മാനന്തവാടി അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് ടി. ബിജു വെറുതേ വിട്ടത്. ഏറെ വിവാദമായ കൊലപാതകം 2017ലായിരുന്നു നടന്നത്. നല്ലൂർനാട് വില്ലേജ് ഓഫീസ് പരിസരത്ത് നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് ആശൈക്കണ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ആശൈക്കണ്ണനെ സ്റ്റീൽ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്നായിരുന്നു കേസ്.
ഡി.എൻ.എ. പരിശോധനാഫലം, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷനു സാധിക്കാഞ്ഞതിനാലാണ് പ്രതി ചേർത്തവരെ എല്ലാവരേയും വെറുതേ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ.കെ. ബിജു മാത്യു ഹാജരായി.
2017 സെപ്റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം. വല്ലപ്പോഴും മാത്രം വീട്ടിലെത്തിയിരുന്ന ആശൈക്കണ്ണൻ വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തെന്ന പരാതിയുണ്ടായിരുന്നു. മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതും, മകനായ തന്നെയും അമ്മയേയുംചേർത്ത് അപവാദം പറയുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. സെപ്‌തംബര് 29 ന് രാത്രി പയിങ്ങാട്ടിരിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവെച്ചാണ് കൊലനടത്തിയതെന്നാണ് അന്ന് പ്രൊസിക്യൂഷൻ വാദിച്ചത്.
സംഭവത്തെ കുറിച്ച് അന്ന് പോലീസ് പറഞ്ഞത്
തമിഴ്‌നാട് ഉസിലാംപെട്ടി സ്വദേശിയായ ആശൈകണ്ണൻ 14 വർഷം മുമ്പ് ഭാര്യ മണിമേഖലയേയും, മക്കളായ സുന്ദരപാണ്ടി, അരുൺ പാണ്ടി, ജയപാണ്ടി എന്നിവരെയും ഉപേക്ഷിച്ച് പോയ വ്യക്തിയാണ്. എന്നാൽ 8 മാസം മുമ്പ് ഇടനിലക്കാരുടെ മധ്യസ്ഥതയിൽ ഇയ്യാൾ കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിക്കാൻ തുടങ്ങി. പയിങ്ങാട്ടിരിയിലെ സുലൈമാൻ കോർട്ടേഴിസിലായിരുന്നു ഇവർ താമസിച്ചുവന്നിരുന്നത്. മൂത്തമകൻ സുന്ദരപാണ്ടി മൈസൂരിലെ ഹോട്ടലിൽ ജോലിചെയ്ത‌് വരികയാണ്. രണ്ടാമത്തെ മകൻ അരുൺ പാണ്ടി മാനന്തവാടിയിലെ ഗുജറിയിലും, ഇളയമകൻ ജയപാണ്ടി പെയിൻ്റിംഗ് തൊഴിലാളിയുമാണ് കുടുംബവുമൊത്ത് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് താമസമാരംഭിച്ച ആശൈ കണ്ണൻ ആദ്യ രണ്ടാഴ്ച്‌ച കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങി. മദ്യലഹരിയിൽ ഇയ്യാൾ മണിമേഖലയെ ക്രൂരമായി മർദ്ദിക്കുമെന്നും, രണ്ടാമത്തെ മകനായ അരുണിനേയും മണിമേഖലയേയും കുറിച്ച് വളരെ മോശമായി സംസാരിക്കാനും തുടങ്ങിയതയാം അയൽവാസികൾ മൊഴിനൽകിയിട്ടുണ്ട്. സ്വന്തം അമ്മയെയും അരുണിനേയും ചേർത്ത് അപവാദം പറഞ്ഞതുമുതലാണ് അരുണിന് ആശൈകണ്ണനോട് വെറുപ്പും വിദ്വേഷവുംതോന്നിതുടങ്ങിയത്. ആയതിന്റെ അടിസ്ഥാനത്തിൽ അരുൺപാണ്ടി അച്ഛനെ കൊല്ലാൻതീരുമാനിക്കുകയായിരുന്നു മലയാളത്തിലെ ദൃശ്യം സിനിമയാണ് പ്രതിയെ ഇത്തരത്തിലേക്കൊരു കൃത്യത്തിലേക്കും, മൃതദേഹം മറവുചെയ്യുന്നതിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യത്തിന്റെ തമിഴ്‌പതിപ്പായ പാപനാശവും അരുണിന്റെ വല്ലാതെ സ്വാദീനിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അന്ന് വെളിപ്പെടുത്തി.
മാനന്തവാടി പോലീസ് ഇൻസ്പെക്ടറായിരുന്ന പി.കെ. മണി അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ 37 സാക്ഷികളേയാണ് വിസ്‌തരിച്ചത്. 57 രേഖകളും 21 തൊണ്ടിമുതലുകളും തെളിവിലേക്ക് ഹാജരാക്കുകയും ചെയ്‌തിരുന്നു.





Leave a Reply