കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
പുൽപ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. കടുവ ആടിനെ കൊന്ന വീടിന് പിന്നിലുള്ള തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. കടുവയിറങ്ങിയ വിവരമറിഞ്ഞ് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ, ചെതലത്ത് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ എന്നിവരടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ.ആർ.ടി.യും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് 24 മണിക്കൂറും വനംവകുപ്പിന്റെ പട്രോളിങ് ഉണ്ടാവുമെന്നും പോലീസിന്റെ സഹയവും തേടിയിട്ടുണ്ടെന്നും ഡി.എഫ്.ഒ. അജിത് കെ.രാമൻ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ കടുവയാണിതെന്നാണ് സംശയിക്കുന്നതെന്നും വ്യക്തമായ ചിത്രങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ ഏത് കടുവയാണെന്ന് വ്യക്തമാകുവെന്നും ഡി.എഫ്.ഒ. പറഞ്ഞു. പൂർണവളർച്ചയെത്തിയ കടുവയാണ് നാട്ടിലിറങ്ങിയതെന്നും ഇതിൻ്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഇപ്പോൾ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply