August 21, 2026

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

0
site-psd-286
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍:മുട്ടില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ പരിയാരം,വാഴവറ്റ എന്നിവടങ്ങളില്‍ നിര്‍മ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയില്‍ ആസ്പിരേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു.മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കാന്‍ പഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.11 കോടി രൂപ വകയിരുത്തിയാണ് വാഴവറ്റയിലും പരിയാരത്തും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത്.

ആസ്പിരേഷന്‍ പദ്ധതിയില്‍ നിന്നും 42 ലക്ഷം രൂപ വകയിരുത്തിയാണ് കല്ലുപ്പാടി ജനകീയാരോഗ്യ കേന്ദ്രം പൂര്‍ത്തീകരിച്ചത്.വര്‍ഷങ്ങളായി സബ്‌സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന ഈ മൂന്ന് കേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്,മിഡില്‍ ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍, ആശ പ്രവര്‍ത്തകരുടെ സേവനം എന്നിവ ലഭ്യമാക്കും.പ്രാരംഭ ചികിത്സകള്‍, ഹീമോഗ്ലോബിന്‍, വിളര്‍ച്ച, പനി, മലേറിയ, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി രോഗ നിര്‍ണയ പരിശോധനകള്‍, മരുന്നുകള്‍, ജല പരിശോധന, ക്ലോറിനേഷന്‍, പകര്‍ച്ചവാധി നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ ടെസ്റ്റുകളും ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. യോഗ, മെഡിറ്റേഷന്‍, ആരോഗ്യ വിദ്യാഭ്യാസ സെമിനാറുകള്‍, ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സൗകര്യമുണ്ട്.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ ഫീല്‍ഡ് സേവനങ്ങളും ഉച്ച കഴിഞ്ഞ് ക്ലിനിക്കല്‍ സേവനങ്ങളുമായാണ് ക്രമീകരിച്ചത്.ഫീല്‍ഡ് വര്‍ക്കില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പൊതുജന ആരോഗ്യകാര്യങ്ങളിലും മിഡില്‍ ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍ ചികിത്ത ആവശ്യമായ രോഗികളെ കണ്ടെത്തി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും.
മാലിന്യ സംസ്‌കരണത്തിന്  1.36 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്.ഏകദേശം 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിലാണ് സെന്റര്‍ നിര്‍മ്മിക്കുന്നത്. ഹരിതകര്‍മ്മസേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാനായി പ്രത്യേകം കമ്പാര്‍ട്ട്‌മെന്റുകളും സേനാംഗങ്ങള്‍ക്ക് ഡ്രസ്സിംഗ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, സംരംഭങ്ങള്‍ ആരംഭിക്കാന്‍ കടമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിമാസം ശരാശരി 16 ടണ്‍ മാലിന്യമാണ് ശേഖരിക്കപ്പെടുന്നത്. നവീന സൗകര്യങ്ങളോടെ ഉയരുന്ന കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മാലിന്യ സംസ്‌കരണ രംഗത്ത് വലിയ മാറ്റം സാധ്യമാവുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.എം.എല്‍.എ ടി സിദ്ദീഖ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ സുധാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ മാങ്ങാടന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *