May 25, 2026

ജില്ലാ പഞ്ചായത്ത് – പോരാട്ടം കനത്ത് തോമാട്ടുചാൽ

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയൽ : ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ കനത്ത പോരാട്ടം . കോൺഗ്രസിൻ്റെ കുത്തക സീറ്റാണെങ്കിലും ഇത്തവണ പോരാട്ടത്തിന് വീര്യം കൂടും . വിമതനായി മത്സരിക്കാനിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ അവസാന നിമിഷം നാമനിർദേശ പത്രിക പിൻവലിച്ചത് കോൺഗ്രസിന് വലിയ ആശ്വാസം നൽകുന്നതാണെങ്കിലും കോൺഗ്രസ്‌ നേതാവ് തന്നെ എൽ.ഡി.എഫ് ജില്ലാ സ്ഥാനാർത്ഥിയായത് യു.ഡി.എഫിനെ ബാധിക്കുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. കൽപറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന പി.വി. വേണുഗോപാലാണ് ജില്ലാ പഞ്ചായത്ത്‌ തോമാട്ടുചാൽ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായത്. അന്തരിച്ച മുൻകോൺഗ്രസ്‌ നേതാവ് പി.വി. ബാലചന്ദ്രന്റെ സഹോദരൻ കൂടിയായ വേണുഗോപാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് ആർ.ജെ.ഡിയിൽ ചേർന്നതും എൽ.ഡി.എഫ് സ്ഥാനാർത്ഥി ആവുന്നതും. അതേ സമയം, യു.ഡി.എഫിൻ്റെ ഉറച്ച സീറ്റായ തോമാട്ടുചാലിൽ മുൻകോൺഗ്രസ്‌ നേതാവിൻ്റെ കളം മാറി ചവിട്ടൽ ഒരു നിലക്കും ഭീഷണി ആവില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ വി.എൻ ശശീന്ദ്രനെ പാർട്ടി രംഗത്തിറക്കിയപ്പോൾ പി.വി. വേണു ഗോപാലിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബി.ജെ.പി നേതാവ് കെ. സദാനന്ദൻ ആണ് ഇവിടെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കൂടാതെ എസ്.ഡി.പി.ഐ യുടെ ജാഫർ, ആം ആദ്മി പാർട്ടിയുടെ എൻ. സൽമാൻ എന്നിവരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ സീതാ വിജയൻ വിജയിച്ച ഡിവിഷൻ എന്നും കോൺഗ്രസിനൊപ്പമായിരുന്നു നിലകൊണ്ടത്. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണെങ്കിലും നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന് അനുകൂലമാണ് ഡിവിഷന്‍. ഏതായായും അനിശ്ചിതത്ത്വത്തിനെല്ലാം വിരാമമിട്ട് സ്ഥാനാർത്ഥികളെല്ലാം പോരാട്ടത്തിന് ഗോദയിൽ ഇറങ്ങിക്കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *