വിനോദയാത്രാ സംഘത്തിന് പോലീസിന്റെ അപമാനം : വിചാരണ കോടതിയിൽ നിന്നും പരിഹാരം കാണാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ
വയനാട് : വിനോദയാത്ര പോയ സ്വകാര്യസ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറെയും വനിതാ ജീവനക്കാരെയും പനമരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പരസ്യമായി അപമാനിച്ചെന്ന പരാതി കേസിന്റെ വിചാരണ വേളയിൽ മാനന്തവാടി കോടതി മുമ്പാകെ ബോധിപ്പിച്ച് പരിഹാരം കാണാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
2022 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനും സുഹൃത്തും മാത്തൂർ എന്ന സ്ഥലത്ത് റോഡരികിൽ കാർ പാർക്ക് ചെയ്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് ഉന്നതങ്ങളിൽ പരാതി നൽകിയതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷിച്ചു. എന്നാൽ പരാതിക്കാരൻ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ബ്രീത്ത് അനലൈസർ ടെസ്റ്റ് റിപ്പോർട്ട് സംഭവസ്ഥലത്ത് വച്ചാണോ തയ്യാറാക്കിയതെന്നത് സംബന്ധിച്ച്
പരാതിയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘം കണ്ടെത്തി. പരാതിക്കാരന്റെയും ഒപ്പമുണ്ടായിരുന്നയാളിന്റെയും ഒപ്പുകൾ സംബന്ധിച്ചും തർക്കമുണ്ട്. . പരാതിക്കാരനെ രക്തപരിശോധനക്ക് വിധേയമാക്കാത്തതും തർക്കവിഷയമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ പുനരന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളുവെന്ന് ഉത്തരവിൽ പറഞ്ഞു.
തുടർന്നാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള കേസുമായി മുന്നോട്ടു പോകാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.





Leave a Reply