ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയയുടെ പീഡനമെന്ന് സംശയം ബലപ്പെടുന്നു
ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരന്റെ ഭാര്യ രേഷ്മ (34) വിഷം കഴിച്ച് മരിച്ചതോടെ ഒരു കുടുംബം ഒന്നടങ്കം കണ്ണീരിലായി. ബ്ലേഡ് മാഫിയയുടെ നിരന്തരമായ പീഡനവും ഭീഷണിയുമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ 2021-ൽ മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ചാണ് ജിനേഷ് ഇസ്രായേലിൽ കെയർ ഗീവറായി പോയത്. എന്നാൽ അവിടെയെത്തി ഒരു മാസത്തിനുള്ളിൽ തന്നെ ജിനേഷ് മരണപ്പെട്ടു. ആദ്യം ആത്മഹത്യയാണെന്ന് വാർത്തകൾ വന്നെങ്കിലും, ഒരു ഇസ്രായേൽ പൗരൻ നടത്തിയ കൊലപാതകമാണെന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവന്നത്.
മൂന്ന് പേരടങ്ങുന്ന സംഘം തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് 2021-ൽ ജിനേഷ് പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജിനേഷിന്റെ മരണശേഷവും ഈ സംഘം രേഷ്മയെ വേട്ടയാടിയിരുന്നതായും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇത്രയേറെ തെളിവുകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഏക മകൾ തമ്പുരുവിനെ തനിച്ചാക്കിയാണ് അച്ഛനും അമ്മയും ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കോളിയാടി നിവാസികൾ.





Leave a Reply