മലമുകളിലെ മക്കൾക്ക് നഗരകാഴ്ചയുടെ മധുരം. ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്ക് വിസ്മയങ്ങൾ ഒരുക്കിയത് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് സ്ക്കൂൾ
മീനങ്ങാടി: ആദ്യമായി ചുരമിറങ്ങുന്നതിൻ്റെ ആവേശവും ആകാംക്ഷയുമെല്ലാം ഗോത്ര വിഭാഗങ്ങൾ മാത്രം പഠിക്കുന്ന ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കുണ്ടായിരുന്നു. ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലാത്ത കടലും തീവണ്ടിയും വിമാനവുമെല്ലാം കാണാൻ പോകുന്നുവെന്ന് പ്രധാന അധ്യാപകൻ സലാം മാസ്റ്റർ പറഞ്ഞപ്പോൾ തന്നെ സ്കൂളിലുള്ള 16 കുട്ടികളുടേയും മനസ്സിൽ കുളിരു കോരിയിരുന്നു. വനത്തിനുള്ളിൽ നിന്ന് വന്യമൃഗങ്ങളുടെ അട്ടഹസവും മൂളലും കരച്ചിലും മാത്രം കേട്ട് ജീവിക്കുന്ന, വനത്താൽ ചുറ്റപ്പെട്ട ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികളുടെ പുറം ലോകവുമായുള്ള ബന്ധം അത്രമാത്രം ശുഷ്കമായിരുന്നു. തീവണ്ടിയെകുറിച്ചും കടലിനെ കുറിച്ചുമൊക്കെയുള്ള കേട്ടറിവ് പോലും പരിമിതമായിരുന്നു അവർക്ക്. കുട്ടികളെ പുറം ലോകത്തെ വിസമയങ്ങൾ കാണിക്കാനുള്ള സ്പോൺസർഷിപ്പ് ഏറ്റെടുക്കാമെന്ന് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡൻ്റ് ഫാ.ബിജുമോൻ ജേക്കബും, മാനേജർ അനിൽ ജേക്കബ് അറിയിച്ചതോടെ പുതുതായി സ്കൂളിലെത്തിയ ഹെഡ്മാസ്റ്ററും മറ്റ് ജീവനക്കാരും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കുട്ടികളെ ശനിയാഴ്ച ചുരമിറക്കി. നിർഭാഗ്യവശാൽ വയനാടിനൻറെ ഇപ്പോഴത്തെ ഏറ്റവും വലിയ വിലങ്ങായ വയനാട് ചുരം കുട്ടികളുടെ മോഹങ്ങളിലും തടസ്സം നിന്നു. ഇവരുടെ വാഹനം മൂന്ന് മണിക്കൂർ ചുരത്തിലെ കുരുക്കിൽ കുടുങ്ങിയതോടെ എയർപോർട്ടും വിമാനവും കാണാനുള്ള ഭാഗ്യം ലഭിക്കാതെ പോയി. എങ്കിലും കൊയിലാണ്ടി മുതൽ തീവണ്ടിയിൽ കയറിയും കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വിസമയങ്ങൾ തൊട്ടറിഞ്ഞും ചാലിയത്തെ ബോട്ട് സഫാരിയും കഴിഞ്ഞ് കോവിക്കോട് ബിച്ചിലെത്തി മതിവരുവോളം കളിച്ചും ആസ്വദിച്ചുമാണ് അവർ ചുരം കയറിയത്. ആദ്യമായി കണ്ട കാഴ്ചകളെല്ലാം അവർക്ക് നവ്യാനുഭവമായി. ഗോത്രവിഭാഗങ്ങളിലെ പ്രത്യേകിച്ച് കാട്ടു നായ്്ക്ക വിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ചെട്യാലത്തൂർ ഗവ. എൽ.പി സ്കൂൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് അടച്ചു പൂട്ടാൻ ആലോചിച്ചതോടെ ഇവരുടെ വിദ്യാഭ്യാസം തുലാസിലവുമെന്ന ആശങ്കയിൽ ഏറെ പ്രതിഷേധം ഉയർന്നു. തുടർന്നാണ് സ്കൂൾ നില നിർത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്. ആസ്ബസ്റ്റോസ് മേൽക്കൂരയാണെന്നു കാണിച്ച് നൂല്‍പുഴ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം കെട്ടിടത്തിനു ഫിറ്റ്നസ് നിഷേധിച്ചതോടെയായിരുന്നു അടച്ചു പൂട്ടൽ ആലോചന. നൂൽപുഴ മുക്കുത്തിക്കുന്നിൽ നിന്നു മൂന്നര കിലോമീറ്റർ വനത്തിനുള്ളിലായാണ് ചെട്യാലത്തൂർ ഗ്രാമം. ഇവിടെയുള്ള കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചെട്യാലത്തൂർ ഗവ. എൽപി സ്കൂൾ.





Leave a Reply