കൽപ്പറ്റയിൽ ‘ഗ്യാങ് വാർ’ സംസ്കാരം: ലഹരിയും അക്രമവും മുഖമുദ്രയാക്കി കൗമാര ക്രിമിനൽ സംഘങ്ങൾ സജീവം
കൽപ്പറ്റ: നഗരമധ്യത്തിൽ പതിനാറുകാരനെ നിലത്തിട്ട് മുഖത്തടിച്ചും നെഞ്ചിൽ ചവിട്ടിയും ക്രൂരമായി പീഡിപ്പിച്ച സംഭവം വയനാടിനെ നടുക്കിയിരിക്കുകയാണ്. മുഖ്യപ്രതി മുഹമ്മദ് നാഫി റിമാൻഡിലായതോടെ പുറത്തുവരുന്നത് കൽപ്പറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അപകടകരമായ ക്രിമിനൽ വലയങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ക്രൂരതയുടെ ‘വീഡിയോ’ വിനോദം മർദനമേറ്റ് അവശനായ കുട്ടി കാലുപിടിച്ച് മാപ്പപേക്ഷിക്കുമ്പോഴും ഒട്ടും ദയയില്ലാതെ അക്രമം തുടരുകയും അത് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഈ സംഘങ്ങളുടെ സ്ഥിരം ശൈലിയായി മാറുന്നു. പ്രതിയായ നാഫി ഇതിനുമുൻപും സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്, ഇതൊരു തുടർച്ചയായ കുറ്റകൃത്യമാണെന്ന് തെളിയിക്കുന്നു. ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ തന്ത്രമാണിത്.അനാശ്യാസ പ്രവർത്തനങ്ങൾ നഗരത്തിലെ വിജനമായ ഇടവഴികളും പഴയ കെട്ടിടങ്ങളും കേന്ദ്രീകരിച്ച് നടക്കുന്നുണ്ട് ഇത്തരം സംഘങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിന്റെ പിടിയിലാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
നിരോധിത ലഹരി പദാർത്ഥങ്ങളുടെ വിതരണക്കാരും ഉപഭോക്താക്കളുമായി ഈ കൗമാരക്കാർ മാറുന്നു. ലഹരി നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇവർ ഇത്രയും ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിടുന്നത്.
ലഹരി ഇടപാടുകൾക്കൊപ്പം മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അനാശ്യാസ ഇടപാടുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംഘങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പരിക്കേറ്റ കുട്ടി ഭയം മൂലം വീട്ടുകാരോട് പോലും വിവരം പറയാതിരുന്നിട്ടും, വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് സ്വമേധയാ ഇടപെട്ടത് വലിയൊരു കുറ്റകൃത്യം പുറത്തുകൊണ്ടുവരാൻ സഹായിച്ചു. ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശിന്റെയും എസ്.ഐ വിമൽ ചന്ദ്രന്റെയും നേതൃത്വത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് ചികിത്സയിലാണെന്ന് വ്യാജേന ആശുപത്രിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാഫിയെ വലയിലാക്കിയത്.
കൗമാരക്കാർക്കിടയിലെ ഇത്തരം ക്രിമിനൽ പ്രവണതകൾ ഗൗരവകരമാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവരെ മറയാക്കി ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കുമ്പോൾ രക്ഷിതാക്കളും പൊതുസമൂഹവും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലഹരിമാഫിയയുടെയും ക്രിമിനൽ ഗ്യാങ്ങുകളുടെയും കണ്ണികളായി നമ്മുടെ കൗമാരം ഹോമിക്കപ്പെടാതിരിക്കാൻ ശക്തമായ നിയമനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും അനിവാര്യമാണന്നാണ് ആവശ്യം.





Leave a Reply