മുത്തങ്ങയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
ബത്തേരി: വയനാട് മുത്തങ്ങയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇന്ന് രാവിലെ 11 മണിയോടെ മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 41.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ‘ശ്രീ സുഗം’ (TN 31 CH 2990) എന്ന സ്ലീപ്പർ ബസ്സിലെ യാത്രക്കാരായ കോഴിക്കോട് ഫറൂഖ് ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂർ വാണിയമ്പലം പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ (19) എന്നിവരാണ് പിടിയിലായത്.
പിടിയിലായ മുഹമ്മദ് ആഷിഖ് മുൻപും സമാനമായ കേസിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2024 ഒക്ടോബറിൽ ഇതേ ചെക്ക്പോസ്റ്റിൽ വെച്ച് 53.900 ഗ്രാം മെത്താംഫിറ്റമിനുമായി കാറിൽ കടത്തുന്നതിനിടെ ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരിക്കടത്തിന് മുതിർന്നത്. 20 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സൈമൺ കെ.എം, പ്രിവന്റീവ് ഓഫീസർ പ്രകാശൻ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എൻ.വി, അമൽ തോമസ്, നിഷാദ് വി.ബി, ഡ്രൈവർ വീരാൻ കോയ എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





Leave a Reply