സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്‍ഡറി സ്കൂള്‍ ജൂബിലി ഹാളില്‍ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ വളര്‍ത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമാണ് കനിപ്പന്തൽ പദ്ധതിയിലൂടെ സംസ്ഥാന കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിർ ക്ലബ്ബുകൾ രൂപീകരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും. ആദ്യ ഘട്ടത്തില്‍ 500 സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും കതിർ ക്ലബ്ബ് പ്രവർത്തനങ്ങളില്‍ ഭാഗമാവുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാന്‍ വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്കൂളുകളിലായി 143 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ മുഖേന കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ വകുപ്പ് നടപ്പാക്കും. 2026 വനിതാ കർഷക വർഷാചാരണത്തോടനുബന്ധിച്ച് അഞ്ച് വർഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി സാധ്യമാവുന്ന വിളകൾ കൃഷി ചെയ്യാന്‍ സർക്കാർ എല്ലാ സഹായവും നൽകും. കർഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സർക്കാർതലത്തില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇവ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തിരിച്ചറിഞ്ഞുള്ള കൃഷി രീതികൾ കണ്ടെത്തുകയും അനുസൃതമായ പദ്ധതികൾ രൂപീകരിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫലപോഷണ ഉദ്യാനങ്ങൾ സ്ഥാപിക്കുകയാണ് കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, നാരകം തുടങ്ങിയ ഫലവൃക്ഷത്തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കും. കാർഷിക പദ്ധതി എന്നതിലുപരി ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ ശീലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്കാരത്തോടും ചേർത്ത് നിർത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും. കതിർ ക്ലബ്ബ് വഴിയും ഗ്രീൻ കേഡറ്റ് കോർപ്സ് വഴിയും വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തി വിദ്യാലയങ്ങളിൽ കനിപ്പന്തലുകൾ ഉയരും.
കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്‍ഡറി സ്കൂള്‍ ജൂബിലി ഹാളില്‍ നടന്ന സംസ്ഥാനതല പരിപാടിയിൽ എം.എൽഎ ഉഷ വിജയൻ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ എസ് സൗമ്യ മികച്ച വിദ്യാർത്ഥി കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൽപ്പറ്റ-മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, മീനാക്ഷി രാമൻ, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡയറക്ടർ എസ്. ആശ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ രാജി വർഗ്ഗീസ്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ എം.വി ശ്രീരേഖ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ സീമ, ആത്മ പ്രൊജക്ട് ഡയറക്ടർ എ.ആർ സുരേഷ്, എസ്.കെ എം.ജെ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply