ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്. എഫ്.എസ്.ഡി വാഹനങ്ങളിലെ 15 ക്യാമറകളും എസ്.എസ്.ഡി വാഹനങ്ങളിലെ 11 ക്യാമറകളും ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച 28 ക്യാമറകളും കണ്ട്രോള്‍ റൂമില്‍ തല്‍സമയം വീക്ഷിക്കും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രീ-പോള്‍ സ്‌ട്രോങ്ങ് റൂമുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. കണ്ട്രോള്‍ റൂമില്‍ 20 ഓളം ഉദ്യോഗസ്ഥര്‍ ഷിഫ്റ്റുകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്ട്രോള്‍ റൂം നമ്പര്‍: 04936 284055.
പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴിയും പരാതി അറിയിക്കാം. സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 129 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 831 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്.
ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി, ഐ ടി നോഡല്‍ ഓഫീസര്‍ ജാസിം ഹാഫിസ്, റവന്യൂ ഐ ടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ പി.ജെ സെബാറ്റിയന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
116 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച 116 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 69 പോസ്റ്ററുകള്‍, 14 ബാനറുകള്‍ മൂന്ന് മറ്റ് പ്രചരണ സാമഗ്രികളും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 26 പോസ്റ്ററുകളും നാല് ബാനറുകളും ഉള്‍പ്പെടുന്നു.





Leave a Reply