പുലിപ്പേടിയിൽ ചീരാൽ; വളർത്തു മൃഗങ്ങളെ ആക്രമിച്ചു
ബത്തേരി: ഒരിടവേളയ്ക്കുശേഷം ചീരാൽ വെണ്ടോൽ പ്രദേശത്തെ ആശങ്കയിലാഴ്ത്തി വീണ്ടും പുലി ആക്രമണം. വ്യാഴാഴ്ച മഞ്ചേരി വീട്ടിൽ പ്രമോദിന്റെ പശുക്കിടാവിനെ പുലി ആക്രമിച്ചിരുന്നു. ഇന്നലെ വീണ്ടും നൂൽപ്പുഴ പന്തംകൊല്ലിയിൽ രാജേഷിന്റെ വളർത്തു നായയെയാണ് പുലി പിടികൂടിയത്. നായയെ കാണാതയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലി നായയെ പിടികൂടിയത് കണ്ടെത്തിയത്. പുലി സാന്നിധ്യവും വലർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പ്രദേശവാസികളിൽ ആശങ്കയുയർത്തി.
മഞ്ചേരി വീട്ടിൽ പ്രമോദിന്റെ പശുക്കിടാവിനെയാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു പുലി ആക്രമിച്ചത്. വീടിനോടു ചേർന്നുള്ള തൊഴുത്തിൽനിന്ന് പശുക്കളുടെ കരച്ചിലും ബഹളവും കേട്ട് വീട്ടുകാർ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോഴേക്കും വന്യജീവി ഓടിമറയുന്നത് കണ്ടു. നോക്കുമ്പോൾ ഒരുവയസ്സുള്ള പശുക്കുട്ടിയുടെ കഴുത്തിൽ മുറിവും അതിൽനിന്ന് രക്തമൊഴുകുന്നതും ശ്രദ്ധയിൽപ്പെടുകയായിരുന്നു. കഴുത്തിൽ സാരമായി മുറിവേറ്റിട്ടുണ്ട്. പിന്നീട് വനപാലകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും വനപാലകരും പോലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തി. പട്രോളിങ് ശക്തമാക്കാമെന്നും പശുക്കുട്ടിയുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കാമെന്നും അധികൃതർ ചർച്ചയിൽ ഉറപ്പുനൽകി.





Leave a Reply