മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു : ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ താൽക്കാലിക സേവന കാലയളവ് ആനുകൂല്യങ്ങൾക്കായി പരിഗണിക്കാനാവില്ല
കൽപ്പറ്റ: ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ ദീർഘകാലം അദ്ധ്യാപകരായി പ്രവർത്തിച്ചവരുടെ താൽക്കാലിക സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കാനാവില്ലെന്ന് എസ്.എസ്.കെ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കണമെന്ന ആവശ്യം നിലവിലുള്ള നിയമചട്ടപരിധികൾക്ക് വിരുദ്ധമായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
2003 മുതൽ 2022 വരെ 18 വർഷം ഏകാധ്യാപക വിദ്യാലയങ്ങളിൽ പ്രവർത്തിച്ചയാളാണ് പരാതിക്കാരൻ. ജോലി സ്ഥിരമായപ്പോൾ കോഴിക്കോട് കക്കോടി സർക്കാർ ഹൈസ്കൂളിൽ നിയമനം ലഭിച്ചു. എന്നാൽ സ്ഥിരം നിയമനത്തിൽ നാലു വർഷത്തെ സർവ്വീസ് മാത്രമാണുള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ-ഓർഡിനേറ്ററിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സമഗ്ര ശിക്ഷാ കേരളം കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ നിലവിലുള്ള സർക്കാർ ചട്ടങ്ങളും സേവന വ്യവസ്ഥകളും അനുസരിച്ച് പദ്ധതിയുടെ ഭാഗമായി ചെയ്ത താത്ക്കാലിക സേവനം സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾക്കായി കണക്കാക്കാൻ നിയമപരമായ വ്യവസ്ഥയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരന്റെ ദീർഘകാല സേവനവും മാനുഷിക സാഹചര്യങ്ങളും കമ്മീഷൻ പരിഗണിച്ചു. നിലവിലുള്ള നിയമചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നും ഉത്തരവിൽ പറഞ്ഞു.





Leave a Reply