ബൈരക്കുപ്പപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണം: കത്തോലിക്ക കോൺഗ്രസ്
പുല്പള്ളി: മലബാർ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വയനാട് ജില്ലയുടെയും സമഗ്ര വികസനത്തിന് ഉതകുന്ന പെരിക്കല്ലൂർ – ബൈരക്കുപ്പപ്പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മുള്ളൻകൊല്ലി മേഖല നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള-കർണാടക അതിർത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്ക് കുറുകെ പാലം വരുന്നതോടെ മൈസൂരിലേക്കുള്ള സഞ്ചാരദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, കച്ചവടം, ആരോഗ്യ രംഗങ്ങളിൽ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് വലിയ അവസരം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. ഇതോടൊപ്പം, ഈ മേഖലയിലെ കാർഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും വരൾച്ച തടയാൻ ജലസേചന സൗകര്യമൊരുക്കണമെന്നും വിളകൾക്ക് അർഹമായ വില ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കടക്കെണിയിൽപ്പെട്ടിട്ടുള്ള കർഷകർക്ക് ആശ്വാസനടപടികൾ ഉണ്ടാകണമെന്നും സമുദായ ശക്തീകരണത്തിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ചർച്ചയായി. ഫോറോനാ പ്രസിഡന്റ് സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ച യോഗം ഫോറോനാ വികാരി ഫാ. ജോർജ് ആലുക്ക ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഫോറോനാ ഡയറക്ടർ ഫാ. സുനിൽ വട്ടുകുന്നേൽ, ഫാ. ജോണി കല്ലുപുര, ഫാ. ജെയിംസ് ചമ്പക്കര, ഫാ. ജോഷി പുൽപ്പയിൽ, ഫാ. സജി പുഞ്ചയിൽ, ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പിൽ, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസെപ്പറമ്പിൽ, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തിങ്കിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ, രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ജോർജ് കൊല്ലിയിൽ, വിമൻസ് സെൽ കോർഡിനേറ്റർ ബീന കാരിമാകുന്നേൽ, മാതൃവേദി പ്രസിഡന്റ് മേഴ്സി ബെന്നി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.





Leave a Reply