സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ ചോരവാർന്ന് മരിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് സി.പി.ഐ.എം
കൽപ്പറ്റ: മുത്തങ്ങ പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ നടപടിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊൻകുഴി കാട്ടുനായ്ക്ക ഊരിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനു (11) ആണ് ദേശീയപാതയോരത്തുണ്ടായ അപകടത്തെ തുടർന്ന് രക്തം വാർന്ന് മരിച്ചത്. മനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടാതെ രക്ഷിതാക്കൾ വിഷമിക്കുമ്പോൾ സ്ഥലത്തെത്തിയ ഹൈവേ പൊലീസ് കുട്ടിയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും നോക്കിനിന്നുവെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. വിവരമറിയിച്ച് ഒരു മണിക്കൂറോളം വൈകിയാണ് ആംബുലൻസ് എത്തിയതെന്നും, അഞ്ച് മിനിറ്റ് മുൻപെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞതായും രക്ഷിതാക്കൾ വ്യക്തമാക്കി. രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവത്തിൽ അത്യന്തം വേദന രേഖപ്പെടുത്തിയ സി.പി.ഐ.എം ജില്ലാ കമ്മിറ്റി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പൊലീസും സർക്കാരും കർശന നടപടി സ്വീകരിക്കണമെന്നും ആംബുലൻസ് എത്താൻ വൈകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.





Leave a Reply