രക്തം വാർന്ന് ആദിവാസി ബാലൻ മരണപ്പെട്ട സംഭവം; ഹൈവേ പോലീസിനെതിരെ ഉയർന്ന ആരോപണത്തിൽ സമഗ്രാന്വേഷണം നടത്തണം – യങ് ഡെമോക്രാറ്റ്സ്
ബത്തേരി: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി വിദ്യാർത്ഥി മനു രക്തം വാർന്ന് മരണപ്പെട്ട സംഭവം അത്യന്തം ദാരുണമാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ഹൈവേ പോലീസിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പരിക്കേറ്റ കുട്ടിയുമായി പിതാവ് റോഡരികിൽ ആംബുലൻസിനായി കാത്തുനിന്നപ്പോൾ ഹൈവേ പോലീസിന്റെ വാഹനം നിർത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും, രക്തസ്രാവമുണ്ടായിരുന്നതിനാൽ കുട്ടിയെ വാഹനത്തിൽ കയറ്റാൻ തയ്യാറായില്ലെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ ആരോപണത്തിന്റെ സത്യാവസ്ഥ സമഗ്രമായ അന്വേഷണത്തിലൂടെ വ്യക്തമാക്കുകയും, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.
ഒടുവിൽ ആംബുലൻസ് എത്തിച്ച് കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ വൈകിയതാണ് മരണത്തിന് കാരണമായതെന്നും, കുറച്ചുകൂടി നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നുമുള്ള വിവരങ്ങളും ഗൗരവത്തോടെ പരിശോധിക്കപ്പെടണം.
ഓരോ പൗരന്റെയും ജീവൻ സംരക്ഷിക്കുക എന്നത് ഭരണസംവിധാനങ്ങളുടെയും നിയമപാലകരുടെയും അടിസ്ഥാന ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് ആദിവാസി സമൂഹത്തിൽപ്പെട്ട ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ സംഭവത്തിൽ സുതാര്യവും സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുകയും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply