സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണം: മന്ത്രി ഒ.ആര്‍. കേളു
മാനന്തവാടി:സമൂഹത്തിലെനാനാതുറകളിലുള്ള ജനങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള അവസരമായി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലെയുള്ള സാഹിത്യോത്സവങ്ങള്‍ക്കു കഴിയണമെന്നും പഴയതലമുറയ്ക്ക് ലഭിച്ചതുപോലെ സാഹിത്യത്തിന്റെയും വായനയുടെയും സംസ്‌കാരം പുതിയതലമുറയ്ക്കുകൂടി ലഭിക്കേണ്ടതാണെന്നും കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയും ഡബ്ലിയു എൽ എഫ് ന്റെ രക്ഷാധികാരിയുമായ ഒ.ആര്‍. കേളു പറഞ്ഞു. വയനാടിന് സാംസ്‌കാരികമായ ഉത്തേജനം പകരാന്‍ കഴിയുന്ന വലിയ സാധ്യതയാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുറന്നുതരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ ഡയറക്ടര്‍, ഡോ. വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഡോ. ജോസഫ് കെ. ജോബ്, ഷില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 150 പേരടങ്ങുന്ന വിപുലമായ സംഘാടകസമിതി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ആരംഭിച്ചു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 250-ല്‍ പരം എഴുത്തുകാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.
വയനാട് സാഹിത്യോത്സവത്തില്‍ പ്രവേശനം സൗജന്യമായിരിക്കും. ഡെലിഗേറ്റുകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 599 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ്: wlfwayanad.com





Leave a Reply