എൻ.എം. വിജയന്റെ മരണം; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല -ഡി സി സി
ബത്തേരി :ഡി.സി.സി. ട്രഷറർ എൻ.എം. വിജയേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും അത് വഴി കോൺഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സി.പി.എം. നീക്കം അനുവദിക്കില്ല. വിജയേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ് പാർട്ടിയും ഐ.സി. ബാലകൃഷ്ണനുമാണ്. അതിനായി ഐ.സി. ബാലകൃഷ്ണൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്.
ജില്ലയിലെ മുതിർന്ന നേതാവായ എൻ.എം. വിജയേട്ടൻ നിരവധി തവണ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും, പാർട്ടിയുടെ വിവിധ ഘടകത്തിലും പ്രവർത്തിച്ച് വരുന്ന ആളാണ്. ജില്ലയിലെ പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ വിജയേട്ടൻ ആത്മഹത്യ ചെയ്യേണ്ടതായ ഏതെങ്കിലും വിധത്തിലുള്ള സാഹചര്യം തനിക്ക് ഉണ്ടെന്ന് അദ്ദേഹം ഒരു ഘട്ടത്തിലും പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിലോ, നേതാക്കന്മാരോടും പ്രവർത്തകരോടും വ്യക്തിപരമായോ സൂചിപ്പിച്ചിട്ടില്ല. ആയതിനാൽ തന്നെ വിജയേട്ടന്‍റെ ആത്‍മഹത്യ അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ആണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണ് എന്നേ കരുതാൻ കഴിയൂ.
അർബൻ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്ന് വന്ന 2021 ൽ ആ വിഷയം അന്വേഷിക്കുന്നതിന് ഡി.സി.സിയും, കെ.പി.സി.സിയും സമിതിയെ നിയോഗിക്കുകയും, ആ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ അർബൻ ബാങ്ക് ചെയർമാൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്‌തിരുന്നു. അഴിമതിയുടെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ ചെയർമാനെ സി.പി.എം. അതേ ബാങ്കിന്‍റെ ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായക്കുകയും, തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സി.പി.എം. പാനലിൽ മത്സരിപ്പിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്ന സമയത്ത് ഒന്നും തന്നെ വിജയേട്ടന് എതിരെ ഒരു പരാതിയും ലഭിക്കുകയോ, ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള എഗ്രിമെന്റ് ഒന്നും സമിതിയുടെ പരിഗണനക്ക് വന്നിരുന്നില്ല. അത്കൊണ്ട് തന്നെ ഇപ്പോൾ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമര കോലാഹലങ്ങൾ കഴിഞ്ഞ കുറേ കാലങ്ങളായി സംസ്ഥാന തലത്തിലും വയനാട് ജില്ലയിലും അവർക്ക് നേരിട്ട് കൊണ്ടിരിക്കുന്ന പെരിയ കൊലപാതക വിധിയും, നവീൻ ബാബുവിന്‍റെ മരണവും, ഇടുക്കിയിലെ സാബുവിന്‍റെ മരണവും ഉൾപ്പടെ സമീപ കാലത്ത് സഹകരണ മേഖലയിൽ ഉണ്ടായ വിഷയങ്ങളും ഉൾപ്പടെ തിരിച്ചടികൾ മൂടിവെക്കുന്നതിന് വേണ്ടിയുള്ളവയാണ്. കഴിഞ്ഞ 14 വർഷമായി സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ തേജോവധം ചെയ്യുന്നതിന് സി.പി.എം. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് ജയിച്ച് വരികയാണ് ഐ.സി. ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള സി.പി. എമ്മിന്‍റെ അസഹിഷ്ണുതയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി അപമാനിക്കാൻ ശ്രമിക്കുന്നത്. എൻ.എം. വിജയേട്ടന്‍റെ മരണം ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്‍റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കുന്നതിന് പാർട്ടി എതിരല്ല. എന്നാൽ, ഇതുവരെ ഉന്നയിക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെയും, അദ്ദേഹത്തെയും അപമാനിക്കാനാണ് സി.പി.എമ്മും, ചില തല്പരകക്ഷകികളും ശ്രമിക്കുന്നത്.
സി.പി.എം. നടത്തുന്ന ഈ അപഹാസ്യ നടപടികൾ തുറന്ന് കാണിക്കുന്നതിന് പാർട്ടിയുടെ നേതൃത്വത്തിൽ ജനുവരി 4 ന് ബത്തേരിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി കെ.എൽ. പൗലോസ്, പി.പി. ആലി, വി.എ. മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply