പടിഞ്ഞാറത്തറയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ബി.എസ്.പി മതിൽ പൊളിച്ചുനീക്കി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ (ബി.എസ്.പി) ഓഫീസ് മതിൽ പൊളിച്ചുനീക്കി. പൂഴിത്തോട് ബദൽ റോഡ് ആരംഭിക്കുന്ന ടൗണിനോട് ചേർന്നുള്ള 100 മീറ്റർ ഭാഗത്തെ മതിലാണ് പൊളിച്ചത്. റോഡിലേക്ക് തള്ളിനിന്ന മതിൽ കാരണം ഇവിടെ ഗതാഗത തടസ്സം പതിവായിരുന്നു.
വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നടപടി. കഴിഞ്ഞവർഷം മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിക്കുകയും മതിൽ പൊളിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, പുനർനിർമാണം ആര് നടത്തുമെന്ന ആശങ്ക കാരണം നടപടികൾ വൈകി. തുടർന്ന്, ടി. സിദ്ദിഖ് എം.എൽ.എ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് മതിൽ പൊളിക്കാൻ തീരുമാനമായത്.
രാഹുൽ ഗാന്ധി എം.പി.യുടെ സി.ആർ.എഫ് ഫണ്ടിൽ നിന്ന് 15 കോടി രൂപ ഉപയോഗിച്ച് പടിഞ്ഞാറത്തറ മുതൽ വെള്ളമുണ്ട വരെയുള്ള 12 കിലോമീറ്റർ റോഡ് നവീകരിക്കുന്നുണ്ട്. മതിൽ പൊളിക്കുന്നതോടെ ഈ ഭാഗത്തെ ടാറിങ് കൂടി പൂർത്തിയാക്കാൻ സാധിക്കും. മതിൽ പൊളിക്കുന്നതോടെ പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറുമെന്നും ഗതാഗത തടസ്സം ഒഴിവാകുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു.
ടി. സിദ്ദിഖ് എം.എൽ.എ മതിൽ പൊളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ. അബ്ദുറഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply