ചന്ദന കൃഷി നിക്ഷേപം ആരോപണങ്ങളില്‍ വ്യക്തത നല്‍കാതെ ഭാരവാഹികള്‍
വയനാട്ടിലെ ചന്ദന കൃഷി ആരോപണങ്ങളില്‍ വ്യക്തത നല്‍കാതെ കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ പലതിനും അവ്യക്തമായ മറുപടിയാണ് നല്‍കിയത്.വയനാട് കേന്ദ്രീകരിച്ച് മുള്ളന്‍കൊല്ലി -പുല്‍പ്പള്ളി പ്രദേശങ്ങളില്‍ ചന്ദന കൃഷി നടത്തുന്ന സാന്റല്‍വുഡ് ഗ്രൂപ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ നടത്തിയ വാര്‍ത്ത സമ്മേളനമാണ് ആരോപണങ്ങളില്‍ വ്യക്തത വരുത്താതെ അവസാനിപ്പിച്ചത്.
ചന്ദനം വളര്‍ന്ന് പാകമെത്താന് 30 വര്ഷമെങ്കിലുമെടുക്കു മെന്ന സൗത്ത് വയനാട് ഡി.എ ഫ്.ഒയുടെ വിശദീകരണത്തിന് മുന്‍ ഡി.എഫ്.ഒക്ക് ആ അഭിപ്രായമല്ലെന്നായിരുന്നു മറുപടി. കാര്‍ഷിക മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി ലാണ് 15 വര്‍ഷം കൊണ്ട് ചന്ദനം കാതലാകുമെന്ന വിലയിരുത്തലില്‍ എത്തിയതെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടേത് ജൈവകൃഷിയാണ്. പരമ്പരാഗത കൃഷിയിലാകാം 30 വര്‍ഷം- അവര്‍ പറഞ്ഞു.ഭൂമിക്ക് കൊള്ളലാഭം എടുക്കുന്നു വെന്ന പരാതിയും ഇവര്‍ തള്ളി. മുള്ളന്‍കൊല്ലിയിലെ ചന്ദനത്തോട്ടത്തില് എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയ ശേഷമാണ് ഭൂമി പ്ലോട്ടുകളാക്കിയതെന്നും ‘കറവയുള്ള പശുവിനും ഇല്ലാത്ത പശുവിനും ഒരേ വിലയല്ലെന്നു’മാണ് വിശദീകരണം.
നിക്ഷേപകര്‍ കണ്ട് ഇഷ്ടപ്പെട്ടാണ് വാങ്ങിയത്. മറയൂരിനു പുറമെ ചന്ദനം വളരാന്‍ അനുയോജ്യമായ സ്ഥലം വയനാടായതിനാലാണ് അവിടെ കൃഷിയിറക്കിയത്.
പരമ്പരാഗത കൃഷി തകര്‍ന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ രീതിയിലാണ് പദ്ധതി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡി.എഫ്.ഒയെ കാണും. സര്‍ക്കാറിന്റെ ചന്ദന കൃഷി പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് എതിര് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് വിശദീകരിക്കുമ്പോഴും സര്‍ക്കാറിന് പദ്ധതിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
വിവാദങ്ങളെത്തുടര്‍ന്ന് ഏതെങ്കിലും തരത്തില്‍ അന്വേഷണം നടക്കുന്നതറിയില്ല. ആരും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. വിളിച്ചാല്‍ ഹാജരാകും. വിവാദങ്ങളുണ്ടാക്കി പദ്ധതി തകര്‍ത്താല്‍ സാധാരണക്കാരെയാണ് ബാധിക്കുക. പദ്ധതി മുടങ്ങിയാല്‍ പലരുടെയും ചികിത്സയും വിവാഹമടക്കമുള്ള ആവശ്യങ്ങള്‍ അവതാളത്തിലാകും. പ്രസിഡന്റ് അനു വര്‍ക്കി, സെക്രട്ടറി ലിസിയാമ്മ സണ്ണി, ട്രഷറര്‍ റാഫി മതിലകം, അനീഷ് പറവൂര്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്.





Leave a Reply