വയനാട്ടിലെ മൂന്ന് നഗരസഭകളിലും ചെയർപേഴ്സൺമാർ ചുമതലയേറ്റു.
കല്‍പ്പറ്റ: വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നഗരസഭകളില്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ചുമതലയേറ്റു. ബത്തേരിയില്‍ മുസ്‌ലിംലീഗിലെ റസീന അബ്ദുള്‍ ഖാദറും(വനിതാ സംവരണം) മാനന്തവാടിയില്‍ കോണ്‍ഗ്രസിലെ ജേക്കബ് സെബാസ്റ്റ്യനും കല്‍പ്പറ്റയില്‍ സിപിഎമ്മിലെ പി. വിശ്വനാഥനുമാണ്(പട്ടികവര്‍ഗ സംവരണം)ചെയര്‍പേഴ്‌സണ്‍മാരായി അധികാരമേറ്റത്. മൂന്ന് ഇടങ്ങളിലും ഇന്നു രാവിലെ പത്തരയോടെ വരണാധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്. പുതിയ ചെയര്‍പേഴ്ണ്‍മാരുടെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന കൗണ്‍സില്‍ യോഗം ഉപാധ്യക്ഷരെ തെരഞ്ഞെടുക്കും. കല്‍പ്പറ്റയില്‍ സിപിഐയിലെ എസ്. സൗമ്യയും മാനന്തവാടിയില്‍ മുസ്‌ലിംലീഗിലെ സിന്ധു സെബാസ്റ്റ്യനും ബത്തേരിയില്‍ കോണ്‍ഗ്രസിലെ എം.കെ. ഇന്ദ്രജിത്തും വൈസ് ചെയര്‍പേഴ്ണ്‍ ആകും. ഇവരുടെ സ്ഥാനാര്‍ഥിത്വം അതത് പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.
37 അംഗങ്ങളാണ് മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലില്‍. ഇതില്‍ 21 പേര്‍ യുഡിഎഫ് പ്രതിനിധികളാണ്. പയ്യമ്പള്ളി ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറാണ് ചെയര്‍പേഴ്‌സണ്‍ പദവിയിലെത്തിയ ജേക്കബ് സെബാസ്റ്റ്യന്‍. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് 22-ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി.ടി. ബിജുവിന് 17 ഉം വോട്ട് ലഭിച്ചു. ഒഴക്കോടി ഡിവിഷനില്‍നിന്നുള്ള പി.വി. ജോര്‍ജിനെയും അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജേക്കബ് സെബാസ്റ്റ്യനെ തീരുമാനിച്ചത്. നഗരസഭ മുന്‍ വൈസ് ചെയര്‍മാനാണ് ഇദ്ദേഹം.
പലകുറി നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് ബത്തേരി നഗരസഭയില്‍ ആദ്യ ടേമില്‍ ചെയര്‍പേഴ്‌സണ്‍ പദവി മുസ്‌ലിംലീഗിനു കോണ്‍ഗ്രസ് വിട്ടുകൊടുത്തത്. സി കുന്ന് ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറാണ്
റസീന അബ്ദുള്‍ ഖാദര്‍. തെരഞെടുപ്പില്‍ റസീനയ്ക്ക് 21 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിമ്മിലെ ലിഷ ടീച്ചര്‍ക്ക് 14 ഉം വോട്ട് ലഭിച്ചു. ബിജെപി അംഗം വിട്ടുനിന്നു. 12 വര്‍ഷമായി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇവര്‍. 2003 മുതല്‍ 2012 വരെ ജില്ലാ പ്രസിഡന്റായിരുന്നു. ഡോ.എ.പി. അബ്ദുല്‍ ഖാദറാണ് ഭര്‍ത്താവ്. 36 അംഗങ്ങളാണ് കൗണ്‍സിലില്‍. ഇതില്‍ 20 പേര്‍ യുഡിഎഫ് പ്രതിനിധികളാണ്.
ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റാണ് കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ വിശ്വനാഥന്‍. എടഗുനി ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. 30 അംഗങ്ങളാണ് കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലില്‍. തെരഞ്ഞെടുപ്പില്‍ വിശ്വനാഥന് 17 ഉം യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ സരോജിനി ഓടമ്പത്തിന് 11 ഉം വോട്ട് ലഭിച്ചു. ഭരണസമിതിയിലെ രണ്ട് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു.





Leave a Reply