പരിഹാസത്തോടെ പ്രതികരിച്ച് വി. ഡി. സതീശൻ
ബത്തേരി: പുനര്‍ജ്ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശയെന്ന വാര്‍ത്തയോടു പരിഹാസത്തോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘ഞാന്‍ പേടിച്ചുപോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക് ‘ എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സതിശന്‍ പ്രതികരിച്ചത്.
കേസില്‍ വിജിലന്‍സ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത ശരിയല്ലെന്നാണ് കരുതുന്നതെന്ന് കെപിസിസി നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സതീശന്‍ പറഞ്ഞു. പുനര്‍ജനിയുമായി ബന്ധപ്പെട്ട പരാതി ആദ്യം ആഭ്യന്തര വകുപ്പ് തള്ളിയതാണ്. വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം നടത്തി. ആ അന്വേഷണത്തിന്റെ ഭാഗമായ റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഏതുരീതിയില്‍ അന്വേഷിച്ചാലും കേസ് നിയമപരമായി നിലനില്‍ക്കില്ല. 2018നുശേഷമാണ് ആക്ഷേപം വന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ജനുവരിയില്‍ എനിക്കെതിരേ ഒരു കേസ് ഇരിക്കട്ടെ എന്നാണെങ്കില്‍ അത് നടക്കട്ടെ. രാഷ്ട്രീയമായും നിയമപരമായും നേരിടും. വിദേശത്ത് പോയി പണം പിരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത് അന്വേഷണം സിബിഐക്ക് വിടുകയാണ് വേണ്ടത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വേറേയും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പാണ് പ്രശ്‌നമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ആരും അറിയാത്ത എന്തെങ്കിലും കണ്ടെത്തല്‍ ഉണ്ടെങ്കില്‍, വേറെ ഏത് കേസ് വിട്ടില്ലെങ്കിലും ഈ കേസ് സിബിഐയ്ക്കു വിടണം.
ഇങ്ങനെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കട്ടെ. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇതിനൊക്കെ ആരാണ് മറുപടി പറഞ്ഞ് വിഷമിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കേസ് സിബിഐക്ക് വിടരുതെന്നോ മുഖ്യമന്ത്രി സഹായിക്കണമെന്നോ ആവശ്യപ്പെടില്ല. കഴിഞ്ഞ ദിവസത്തെ അടിവസ്ത്രക്കേസ് വാര്‍ത്ത പത്രങ്ങളുടെ അകത്തെ പേജിലേക്ക് മാറ്റാനാണ് ചിലരുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.





Leave a Reply