പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റിൽ തുണി കണ്ടെത്തിയ സംഭവം: വയനാട് മെഡിക്കൽ കോളേജിൽ കോൺഗ്രസ് പ്രതിഷേധം, പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബറിൽ സുഖപ്രസവം കഴിഞ്ഞ പാണ്ടിക്കടവ് സ്വദേശിനിയായ 21-കാരിയുടെ ശരീരത്തിൽ നിന്നാണ് 75 ദിവസത്തിന് ശേഷം കോട്ടൺ തുണി പുറത്തുവന്നത്. രക്തസ്രാവം തടയാൻ വെച്ച തുണി മാറ്റുന്നതിൽ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. പ്രസവശേഷം അസഹ്യമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെങ്കിലും, പരിശോധന നടത്താതെ വെള്ളം കുടിക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഒടുവിൽ കഴിഞ്ഞദിവസം തുണിക്കഷ്ണം ശരീരത്തിൽ നിന്ന് തനിയെ പുറത്തുവന്നതോടെയാണ് ചികിത്സാ പിഴവ് പുറംലോകമറിഞ്ഞത്.
സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സൂപ്രണ്ട് ഓഫീസിനുള്ളിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും നിലവിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





Leave a Reply