വാളാട് ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന; വിദേശമദ്യം പിടികൂടി
മാനന്തവാടി: വാളാട് ടൗണിലും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. അനധികൃത മദ്യവില്പനയും ചാരായ നിർമ്മാണവും വ്യാപകമാണെന്ന പരാതിയെത്തുടർന്ന് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടി. വാളാട് ടൗൺ, കാട്ടിമൂല, എടത്തന എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിലാണ് പരിശോധന നടന്നത്. മൂന്ന്, നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനൊപ്പം റേഞ്ച് പാർട്ടിയും പങ്കെടുത്തു.
പരിശോധനയിൽ ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുക്കുകയും അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എ.ഇ.ഐ മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി., ചന്തു പി.കെ., അനീഷ് എ.എസ്., വിനോദ് പി.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദ്രൻ പി.കെ., രാജേഷ് എം.ജി., വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജുലക്ഷ്മി, ഡ്രൈവർ പ്രസാദ് കെ. എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ജില്ലയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വയനാട് എക്സൈസ് ഇന്റലിജൻസ് ഓഫീസിലോ (04936 247 260), കൺട്രോൾ റൂമിലോ (04936 288 215) വിളിച്ചറിയിക്കാവുന്നതാണ്.





Leave a Reply