April 25, 2026

മുത്തങ്ങ ഭൂസമരം: സി.കെ. ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്കു സ്റ്റേ

0
IMG_20260117_093600
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003ല്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനുവിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ സിസി 231/2014 നമ്പര്‍ കേസിന്റെ വിചാരണയ്ക്കാണ് സ്റ്റേ. ഗൂഢാലോചനക്കുറ്റത്തിനുള്ള ഈ കേസില്‍ ജാനു ഉള്‍പ്പെടെ 74 പ്രതികളാണ്. ഇതില്‍ 21 പേര്‍ മരിച്ചു.

മുത്തങ്ങ വനത്തില്‍നിന്നു കുടിയൊഴിപ്പിച്ച ആദിവാസികളുടെ പുനരധിവാസത്തിനും കേസുകളുടെ നടത്തിപ്പിനും രൂപീകരിച്ച സമിതിക്കുവേണ്ടി ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ. കേസില്‍ രണ്ടു പേര്‍ ഒഴികെയുള്ളവരുടെ പേരില്‍ കൃത്യമായ കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടില്ല, ജാനുവിനെതിരേ ഗൂഢാലോചനയ്ക്ക് തെളിവുകള്‍ ഹാജരാക്കിയിട്ടില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗീതാനന്ദന്റെ ഹര്‍ജി. കൊച്ചി നിയമ കേന്ദ്രത്തിലെ അഡ്വ.കെ.എസ്. മധുസൂദനനാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇവ മൂന്ന് കേസുകളാക്കിയാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത് ഒഴികെ രണ്ട് കേസുകളില്‍ എം. ഗീതാനനന്ദനാണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19ന് പോലീസുകാരന്‍ കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സിസി 230/2014 നമ്പര്‍ കേസാണ് ഇതിലൊന്ന്. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ അവസാനിക്കാറായ കേസില്‍ ജി. അശോകന്‍ ഉള്‍പ്പെടെ 25 പ്രതികള്‍ ഇതിനകം മരിച്ചു. 2003 ഫെബ്രുവരി 17ന് മുത്തങ്ങ വനത്തിലുണ്ടായ തീപിടിത്തവും വനം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ എറണാകുളം സിജെഎം കോടതിയില്‍ തുടരുകയാണ്. വെടിവയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ട കേസില്‍ അസാധാരണ സാഹചര്യത്തിലുള്ള മരണമായി മാത്രമാണ് എഫ്‌ഐആര്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നിട്ടില്ല.

മുത്തങ്ങ വനത്തില്‍നിന്നു കുടിയിറക്കിയതില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാനുണ്ട്. സ്ഥലം അനുവദിച്ചതില്‍ കുറെ പേര്‍ക്ക് ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 15 കുടുംബങ്ങള്‍ മരിയനാട് സമരഭൂമിയിലുണ്ട്. ഇവര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *