പടിഞ്ഞാറത്തറയിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ
പടിഞ്ഞാറത്തറ: കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ എക്സൈസ് സംഘം നടത്തിയ അർദ്ധരാത്രി റെയിഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജുനി സ്വദേശി കൃഷ്ണനിവാസിൽ നവീൻ യെരിസ്വാമി (27), താമരശ്ശേരി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.ടി , വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷ്, കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ എൻ ടി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിൽ തുടർന്നും റെയിഡുകളും പരിശോധനകളും നടത്തുമെന്നും, ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റിസോർട്ടുകൾ വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സ്ഥാപനങ്ങൾ വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരി പാർട്ടികളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കാതിരിക്കാൻ ഉടമകൾ അതീവ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.





Leave a Reply