ആദിവാസി സ്വയംനിർണ്ണയാവകാശം: ബത്തേരി സെന്റ് മേരീസ് കോളേജിൽ ദേശീയ സെമിനാർ
ബത്തേരി: “ആദിവാസി ലോകത്തിലെ സ്വയംനിർണ്ണയത്തിന്റെ ആശയങ്ങൾ: ഉപജീവനസന്ദർഭത്തിലെ പരസ്പരബന്ധിതത്വവും സ്വയംപര്യാപ്തതയും” എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ദേശീയ സെമിനാർ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ആരംഭിച്ചു. ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ഇൻക്ല്യൂഷൻ പഠനകേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാർ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 11 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പ്രമുഖ ഗോത്രപഠന പണ്ഡിതരായ പ്രൊഫ. വർജിനിയസ് ഖാക്ക, ഡോ. ബ്രതിന്ദി ജേന എന്നിവർ പങ്കെടുക്കുന്നുണ്ട്. 2013-14 കാലയളവിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ഗോത്രവർഗ പഠനത്തിനായുള്ള ഉന്നതതല സമിതിയുടെ (സക്സ കമ്മിറ്റി) അധ്യക്ഷനായിരുന്ന പ്രൊഫസർ ഖാക്ക നിലവിൽ ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റിൽ സന്ദർശക പ്രൊഫസറാണ്. ടെസ്പൂർ സർവകലാശാല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഐ.ഐ.ടി കാൻപൂരിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. നിയാംഗിരി ഖനന വിരുദ്ധ സമരത്തിൽ ഡോംഗ്രിയ കൊന്ധ് ഗോത്രത്തെ പ്രതിനിധീകരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. ബ്രതിന്ദി ജേന വനസംരക്ഷണ-ആദിവാസി അവകാശ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്.
ഉദ്ഘാടന സമ്മേളനത്തിൽ കർണാടക ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറുമായ ശ്രീരൂപ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ എച്ച്.ജി. ഡോ. ഗീവർഗീസ് മാർ ബർണബാസ്, റസിഡന്റ് മാനേജർ ഫാ. ബേബി ജോൺ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. ദേശീയ സെമിനാറിന്റെ ഭാഗമായി പ്രശസ്ത മ്യൂസിയം പ്ലാനർ ഡോ. ജോർജ് ജേക്കബിന്റെ പ്രഭാഷണം, ഐ.ടി.എസ്.ആർ. വിദ്യാർത്ഥികളുടെ സാംസ്കാരിക സന്ധ്യ, നൂൽപ്പുഴയിലെ തോഡ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം സന്ദർശനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
മനുഷ്യ-മൃഗ സംഘർഷം, ആദിവാസി വിജ്ഞാനവും ആധുനിക ശാസ്ത്രവും തമ്മിലുള്ള സംയോജനം, സ്വയംനിർണ്ണയാവകാശം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രബന്ധാവതരണങ്ങളും സെമിനാറിൽ നടക്കും. ഡോ. സോണി പെല്ലിശ്ശേരി (എൻ എൽ, എസ്, ഐ യു ), ഡോ. ഗിഷ പി. മത്തായി, ഡോ. അനിത എലിസബത്ത് മാത്യു എന്നിവരാണ് സംഘാടകർ. കീസ്റ്റോൺ ഫൗണ്ടേഷൻ, കർത്താഡ്സ്, കർണാടകയിലെ ആട്രി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും സെമിനാറിലെ വിവിധ ചർച്ചകളിൽ പങ്കാളികളാകുന്നു.





Leave a Reply