ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് വലിയ നോമ്പാരംഭം
കൽപ്പറ്റ: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് വലിയ നോമ്പിലേക്ക് (അൻപത് നോമ്പ്) പ്രവേശിക്കുന്നു. ഈസ്റ്റർ തിരുനാളിന് മുന്നോടിയായി നടത്തുന്ന ഈ ത്യാഗനിർഭരമായ നോമ്പുകാലം, യേശുക്രിസ്തുവിന്റെ മരുഭൂമിയിലെ പ്രാർത്ഥനയെയും പീഡാനുഭവങ്ങളെയും അനുസ്മരിച്ചുകൊണ്ടുള്ളതാണ്. ഇഷ്ടഭക്ഷണം ഉപേക്ഷിച്ചും ഉപവാസവും പ്രാർത്ഥനയുമായി ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങും നോമ്പിൽ അർപ്പിതമാകും.
അൻപത് ദിവസത്തെ ഈ കാലയളവിൽ വിശ്വാസികൾ ഭക്ഷണക്രമീകരണത്തിലൂടെയും മിതത്വത്തിലൂടെയും ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്നു.
ദേവാലയങ്ങളിൽ കുരിശിന്റെ വഴി, പ്രത്യേക യാമ പ്രാർത്ഥനകൾ എന്നിവ നടക്കുന്നു.
ആഡംബരങ്ങൾ ഒഴിവാക്കി ലാഭിക്കുന്ന തുക പാവപ്പെട്ടവർക്കായി നീക്കിവെക്കുന്നുമുണ്ട്.
നോമ്പിന്റെ അവസാനത്തെ ഏഴ് ദിവസങ്ങളാണ് പീഡാനുഭവ വാരം അഥവാ വിശുദ്ധ വാരമായി ആചരിക്കുന്നത്. ഇതിലെ പ്രധാന ദിവസങ്ങളിൽ ഒന്നാണ്
ഓശാന ഞായർ. യേശുവിന്റെ ജെറുസലേം പ്രവേശനം അനുസ്മരിച്ച് കുരുത്തോലകൾ ഏന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തുന്നു.
അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ കാലുകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കലും പെസഹ വ്യാഴാഴ്ചയാണ് നടക്കുന്നത്.
യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദു:ഖവെള്ളിയി വിശ്വാസികൾ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും പരിഹാര കർമ്മങ്ങളും നടത്തുന്നു.അമ്പത് നോമ്പിൻ്റെ സമാപനമാണ്
ഈസ്റ്റർ അല്ലെങ്കിൽ ഉയർപ്പ് . പീഡാനുഭവങ്ങൾക്കൊടുവിൽ യേശു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷവുമായി അമ്പതാം ദിവസം ഈസ്റ്റർ ആഘോഷിക്കുന്നു.





Leave a Reply