വനം വകുപ്പ് മന്ത്രിയെ തെരുവിൽ തടയുമെന്ന് കേരള കർഷക സംസ്ഥാന സെക്രട്ടറി വത്സൻ പനോളി
മാനന്തവാടി: സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യ ജീവി ആക്രമണങ്ങൾക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ വനം വകുപ്പ് മന്ത്രിയെ തെരുവിൽ തടയുമെന്ന് കേരള കർഷക സംസ്ഥാന സെക്രട്ടറി വത്സൻ പനോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 6 കർഷകർക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്.
പുളിമൂട് ഉന്നതിയിലെ രാജു കൃഷി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. 6 കർഷകർ മരണപ്പെട്ടിട്ടും വനം മന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല ഇരകളെയും കുടുംബങ്ങളെയും പരിഹസിക്കുന്ന മന്ത്രിയുടെ പ്രസ്താവന സമനില തെറ്റിയത് പോലെയാണ്. ചിന്നക്കനാലില് മാരി മരണപ്പെട്ട ദിവസം വനം മന്ത്രി വളരെ അടുത്ത് തന്നെയുള്ള ആലുവ മാന്നാർ ദേശീയ പാതയിലൂടെ സഞ്ചരിച്ചിട്ടും മരണ വീട് സന്ദർശിക്കാൻ തയ്യാറായില്ല. വന്യ ജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രീതർക്ക് 14 ലക്ഷം രൂപയാണ് മുൻ സർക്കാർ നൽകിയിരുന്നത്, ഇത് 50 ശതമാനം കൂടി ഉയർത്തി 21 ലക്ഷം രൂപ നൽകുമെന്നായിരുന്നു യു ഡി എഫ് വാഗ്ദാനം.ഇപ്പോൾ മന്ത്രി 5 ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്തായിരുന്നപ്പോൾ കേരളത്തിലുണ്ടായിട്ടുള്ള വന്യമൃഗ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി അന്നത്തെ ഇടതുപക്ഷ സർക്കാരായിരുന്നുവെന്നുള്ള നുണ പ്രചാരണങ്ങളുമായി സാധാരണ ജനങ്ങളെ പറ്റിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്, വന്യമൃഗ സംരക്ഷ നിയമം പടച്ചുണ്ടാക്കി മനുഷ്യനേക്കാൾ വിലയുള്ളത് കാട്ടുപന്നിക്കാണെന്ന് സ്ഥാപിച്ചവരാണ് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബി ജെ പിയും, രണ്ടും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ് എന്നത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാവാൻ ഇനിയും കാലമെടുക്കും. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പാർലമെൻ്റിൽ പോലും ഒരക്ഷരം ഉരിയാടാത്ത എം പി മാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ പ്രത്യക്ഷ സമരം ചെയ്തിട്ടുണ്ട്
കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മുഴുവൻ പേരുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം നൽകുകയും അവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും അനന്തരവകാശിക്ക് സർക്കാർ ജോലി നൽകുകയും വേണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു, സംസ്ഥാന വൈസ് പ്രസി: അഡ്വ. കെ ജെ ജോസഫ്, ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ്, ജില്ലാ പ്രസി: കെ എം വർക്കി എന്നിവരും സംബന്ധിച്ചു





Leave a Reply