വയനാട് പോളിങ് ബൂത്തിലേക്ക്; ജില്ലയിൽ വോട്ടെടുപ്പ് ആരംഭിച്ചു
കല്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണി വരെ തുടരും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ജില്ലയിൽ ആകെ 6,43,625 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 3,29,038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം സുൽത്താൻ ബത്തേരിയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (2,25,329). കല്പറ്റയിൽ 2,12,881 പേരും മാനന്തവാടിയിൽ 2,05,415 പേരും വോട്ടുരേഖപ്പെടുത്തും. ജില്ലയിലാകെ സജ്ജീകരിച്ചിട്ടുള്ള 715 പോളിങ് സ്റ്റേഷനുകളും സുതാര്യത ഉറപ്പാക്കുന്നതിനായി ഫോർജി ക്യാമറ നിരീക്ഷണത്തിലാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കാൻ പ്രത്യേക വനിതാ ബൂത്തുകളും ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. മാനന്തവാടി എൽ.എഫ്.യു.പി സ്കൂൾ, ബത്തേരി പൂമല ഗവ. പ്രൈമറി സ്കൂൾ, കല്പറ്റ എച്ച്.ഐ.എം യു.പി സ്കൂൾ എന്നിവയാണ് സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തുകൾ. സുരക്ഷാ ഭീഷണിയുള്ള 166 ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരെയും സായുധ സേനയെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസും കേന്ദ്ര സേനയുമടക്കം മൂവായിരത്തിലധികം ഉദ്യോഗസ്ഥരാണ് ജില്ലയിൽ സുരക്ഷാ വലയം തീർക്കുന്നത്. വോട്ടെടുപ്പ് പുരോഗതി നിരീക്ഷിക്കാൻ കളക്ടറേറ്റിൽ വിപുലമായ കൺട്രോൾ റൂമും സജ്ജമാണ്.





Leave a Reply