എൽപിജി സിലിണ്ടർ ബുക്കിങിന് മേയ് മുതൽ പുതിയ ചട്ടം; മാറ്റങ്ങൾ ഇവയാണ്
കൽപ്പറ്റ: എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മേയ് ഒന്നുമുതൽ മാറും. പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര മേഖലകളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമാക്കിയതാണ് പ്രധാനമാറ്റം. അതായത്, ഒരുതവണ ബുക്ക് ചെയ്തശേഷം അടുത്ത ബുക്ക് ചെയ്യാൻ 25 ദിവസം കാത്തിരിക്കണം. ഗ്രാമങ്ങളില് ഇത് 45 ദിവസം വരെയാണ്. അതായത്, സിലിണ്ടർ ബുക്കിങ് മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ ഉപഭോക്താവ് ‘പാടുപെടും’. സിലിണ്ടർ കിട്ടാൻ താമസം നേരിട്ടേക്കാം.
ഒടിപി നിർബന്ധം
ബുക്ക് ചെയ്തയാൾക്ക് തന്നെയാണോ സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നിലവിൽ ഒറ്റത്തവണ പാസ്വേർഡ് (ഒടിപി) സംവിധാനമുണ്ട്. ഏതാണ്ട് 98 ശതമാനം ബുക്കിങ്ങുകളും ഓൺലൈൻ വഴിയാണുതാനും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് ഡെലിവറി ഏജന്റിന് കൈമാറിയാലേ സിലിണ്ടർ ലഭിക്കൂ. ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ സംവിധാനം. ഇത് സ്ഥിരമാക്കാനാണ് സർക്കാർ നീക്കം.
ഉജ്വലയ്ക്ക് ഇ-കെവൈസി
പ്രാധാനമന്ത്രി ഉജ്വല ജോയന പ്രകാരമുള്ള ഉപഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത ഇ-കെവൈസി നിർബന്ധമാക്കി. ഇനിയും കെവൈസി പ്രക്രിയ പൂർത്തിയാക്കാത്തവർ ഉടൻ ചെയ്യണം. ഓരോ സാമ്പത്തിക വർഷവും ഒരിക്കൽ ഇത് ചെയ്യണം. ഉജ്വല ഇതര ഉപഭോക്താക്കൾക്കും കെവൈസി പൂർത്തിയാക്കിയതുമായ ഉപഭോക്താക്കൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.
മേയ് ഒന്നിന് എൽപിജി സിലിണ്ടർ വില കൂടാനും സാധ്യതയേറെ. ഇറാൻ-യുഎസ് സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്. ഇതാണ്, ഇന്ത്യയിലെയും എൽപിജി വിതരണത്തിന്റെ താളംതെറ്റിച്ചത്. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമാണ് മേയ് മുതലുള്ള മാറ്റങ്ങൾ.





Leave a Reply