മാനിറച്ചിയുമായി യുവാക്കൾ പിടിയിൽ; മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ്
മാനന്തവാടി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് വച്ച് മാൻ വേട്ട നടന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.3 കിലോ മാനിറച്ചിയുമായി പ്രതികൾ പിടിയിലായത്. വെള്ളാഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മാനിന്റെ ഇറച്ചിയുമായി യുവാക്കളെ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായത് വരടിമൂല സ്വദേശിയായ ഷിനോജ് ആണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മാനന്തവാടി കമ്മന സ്വദേശിയായ ബിജുവിനെ പിടികൂടി. കൂടാതെ രാജേഷ്, അപ്പു, പ്രസാദ് എന്നിവർക്കും ഈ കേസിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന പല എസ്റ്റേറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ബേഗൂർ റെയ്ഞ്ച് ഓഫിസർ രഞ്ജിത്ത് അറിയിച്ചു. ഈ കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പിടിക്കപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





Leave a Reply