ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രി. കെ .രാധാകൃഷ്ണൻ
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വൃതമെടുത്തെത്തുന്ന ഭക്തലക്ഷങ്ങളെ വരവേൽക്കാൻ
ശബരിസന്നിധി ഒരുങ്ങിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ശരണവഴികളിലെ ഇടത്താവളങ്ങളിലും കാനനപാതകളിലും സന്നിധാനത്തുമെല്ലാം വികസനച്ചാർത്തുകൾ കോർത്തിണക്കിയാണ് സംസ്ഥാന സർക്കാർ ഇത്തവണ ശബരിമല മഹോൽസവത്തെ വരവേൽക്കുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതുവരെ അഞ്ചു യോഗങ്ങൾ ചേർന്നും പമ്പയിൽ നേരിട്ടെത്തിയും കാര്യങ്ങൾ വിലയിരുത്തി. അവസാന വട്ട ഒരുക്കങ്ങൾക്കായി
16 ന് പമ്പയിലും സന്നിധാനത്തുമെത്തും.
നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള മണ്ഡല കാലത്തേക്ക് വെർച്വൽ ക്യൂ ബുക്കിങ്ങും തുടങ്ങി. https://sabarimalaonline.org/#/login എന്ന വിലാസത്തിൽ ഫോട്ടോയും ആധാർ കാർഡും ഉപയോഗിച്ച് ബുക്കിങ്ങ് നടത്താം.
ഇതിനു പുറമേ 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പമ്പ വലിയാനവട്ടം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, നിലയ്ക്കൽ, എരുമേലി, പന്തളം , കൊട്ടാരക്കര, ഏറ്റുമാനൂർ, വൈക്കം, കീഴില്ലം, പെരുമ്പാവൂർ, വണ്ടിപ്പെരിയാർ,
ശ്രീകണ്ഠേശ്വരം എന്നീ കേന്ദ്രങ്ങളിൽ 24 മണിക്കൂറും സ്പോട്ട് ബുക്കിങ്ങ് സൗകര്യമുണ്ട്.
അന്യ സംസ്ഥാന തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയിൽ ഭക്ഷണ- വിശ്രമ – മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്ലാസ്റ്റിക് സാധനങ്ങൾ പരമാവധി ഒഴിവാക്കണം. പമ്പാ നദിയിൽ വസ്ത്രങ്ങൾ ഒഴുക്കി വിടുന്നതും ഒഴിവാക്കണം.
15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെ എസ് ആർ ടി സി ചെയിൻ സർവീസ് നടത്തും. പമ്പാ സ്നാനം കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് അനുവദിക്കും. കൂടുതൽ ഷവറുകൾ പമ്പയിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ തീർത്ഥാടകർക്കും പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ദേവസ്വം വകുപ്പും സർക്കാരും.
Leave a Reply