മൂന്ന് ദിവസം കൊണ്ട് നടന്ന് വയനാട്ടിലെത്തിയ ആളെ പോലീസ് പിടിച്ച് ആശുപത്രിയിലാക്കി.
കൽപ്പറ്റ: കാസർകോട് നിന്നും നടന്ന് മൂന്നാം നാൾ വയനാട്ടിലെത്തിയ ആളെ പോലീസ് പിടികൂടി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ തോണിച്ചാൽ പള്ളിക്കൽ റോഡിലായിരുന്നു സംഭവം. രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എ.എസ്.ഐ. സി.കെ. രവി, ഡൈവർ കെ. ഇബ്രാഹിം എന്നിവർ എതിരെ ഒരാൾ നടന്നുവരുന്നത് കണ്ടത് . പോലീസ് വാഹനം നിർത്തി ചോദിച്ചപ്പോൾ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് അയാൾ പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോഴാണ് ഈയാൾ കാസർകോട് നിന്നാണ് വന്നതെന്ന് മനസിലായത്. കൊല്ലം സ്വദേശിയായ ഇയാൾ കാസർക്കോട്ടെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് ഇയാൾ മീനങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് കാൽനടയായി പുറപ്പെട്ടത്. മൂന്നു ദിവസം കൊണ്ടാണ് ഇയാൾ കാസർകോട് നിന്നും വയനാട്ടിൽ എത്തിയത്. ഒരു ദിവസം രാത്രി ഇരിട്ടിയിൽ കഴിഞ്ഞു. മാനന്തവാടി ഗാന്ധി പാർക്കിൽ എത്തി രാത്രി മീനങ്ങാടിയിലേക്ക് നടക്കവെ വഴി തെറ്റിയാണ് ഇയാൾ പള്ളിക്കൽ റോഡിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസിൻ്റെ നിർദേശ പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ഇയാളെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Leave a Reply