വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് വിശ്വാസ്യതയില്ലന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ്
കൽപ്പറ്റ: വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് വിശ്വാസ്യത ഇല്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജി എസ് ഐ റിപ്പോര്‍ട്ടില്‍ ചില നിബന്ധനകള്‍ പറഞ്ഞതല്ലാതെ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് പണിയരുത് എന്ന് പറഞ്ഞിട്ടില്ല. പിന്നീട് ചുണ്ടയില്‍ സ്ഥലം നോക്കുകയും മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് സര്‍ക്കാറിന് നല്‍കാമെന്ന് പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാനന്തവാടി വികസന സമിതി കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുകയും ചെയ്തു. ഇതിന് ശേഷം ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. ഈ ആക്ഷന്‍ കമ്മിറ്റിയില്‍ രണ്ടോ മൂന്നോ പഞ്ചായത്തിലെ ആളുകള്‍ മാത്രമാണുള്ളതെന്നും മടക്കിമലയിലെ ഭൂമി ഉള്‍പ്പെടുന്ന കോട്ടത്തറ പഞ്ചായത്തിലെ ഒരു ജനപ്രതിനിധി പോലും ആക്ഷന്‍ കമ്മിറ്റിയില്‍ ഇല്ലെന്നും അവര്‍ ആരോപിച്ചു. മടക്കിമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരുന്നതിന് പാര്‍ട്ടി എതിരല്ലെന്നും ആ രീതിയില്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രചാരണം തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് പി ജെ കുര്യന്‍, വൈസ് പ്രസിഡന്റ് പി പ്രഭാകരന്‍ നായര്‍, ജനറല്‍ സെക്രട്ടറിമാരായ ദേവദാസ് വാഴക്കണ്ടി, കെ സി മാണി എന്നിവര്‍ പങ്കെടുത്തു.
Leave a Reply