ഒ .എൽ .എക്‌സ് വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ : ഒ .എൽ .എക്സിൽ വിൽപ്പനക്ക് വെച്ച സുൽത്താൻ ബത്തേരി സ്വദേശിയുടെ 52500 രൂപ വില വരുന്ന ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി
മുഹമ്മദ് ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ (21),പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒ .എൽ .എക്സിൽ വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമകളെ ആണ് പ്രതികൾ ഉന്നം വെക്കുന്നത്. സംഘത്തിലെ സ്ത്രീ വ്യാജ പേരുകളിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ചു ഇടപാട് ഉറപ്പിച്ച ശേഷം മൊബൈൽ ഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറ്റി വിടാൻ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് റെസിപ്റ്റ് തയ്യാറാക്കി ഫോൺ ഉടമക്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടിൽ പണം ലഭിക്കാതെ ഫോൺ ഉടമ സംഘത്തെ ബന്ധപെടുമ്പോൾ ബാങ്ക് സെർവർ തകരാർ ആണ് എന്ന് വിശ്വസിപ്പിക്കുകയും. ഈ സമയം കൊണ്ട് തട്ടിപ്പുകാർ ഫോൺ ബസ്സിൽ നിന്നും വാങ്ങി മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണം വിനോദ സഞ്ചാരത്തിനും ആഡംബര ജീവിത്തത്തിനാണ് ഇവർ ഉപയോഗിച്ച് കൊണ്ടിരുന്നത്. സമാന രീതിയിൽ ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി ദുരുപയോഗം ചെയ്ത ഫസീലിന്റെ സഹോദരൻ ഫാസിലിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.ഓൺലൈൻ വഴി വിൽപ്പന, വാങ്ങൽ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതും വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കഴിവതും ഷെയർ ചെയ്യാതിരിക്കുകയും വേണമെന്ന് സൈബർ പോലീസ് അറിയിച്ചു.
Leave a Reply