വർഗ്ഗീസ് രക്തസാക്ഷിദിനം അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു

മാനന്തവാടി: മനുവാദത്തിലധിഷ്ഠിതമായ ഭരണക്രമം ഉണ്ടാക്കാൻ നീതിന്യായ സംവിധാനങ്ങളെ മാറ്റി തീർക്കുകയാണ് മോദി സർക്കാരെന്ന് സി.പി.ഐ (എംഎൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി ഡോ: പി.ജെ.ജെയിംസ് അഭിപ്രായപ്പെട്ടു. ഫാസിസമാണ് ഇന്ന് അധികാരം പിടിച്ചിരിക്കുന്നത്. സി.പി.എം – സി.പി.ഐ പാർട്ടികൾ ഇന്ത്യയിൽ ഫാസിസം വന്നിട്ടില്ലെന്നാണ് പറയുന്നത്. അവരുടെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് രേഖകൾ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്ന ഒന്നാണ്.ഫാസിസത്തിന്നെതിരെ ശക്തമായ ജനകീയ ജനാധിപത്യ നിരയെ ഉയർത്തി കൊണ്ടു വരണം. പിണറായി സർക്കാർ നടപ്പാക്കുന്ന മോദിയുടെ സാമ്പത്തിക, സൈനിക നയങ്ങളാണ്. യു.എ.പി.എ പിണറായി സർക്കാരാണ് കേരളത്തിൽ നടപ്പാക്കി ചെറുപ്പക്കാരെ വേട്ടയാടുകയാണ്. ജെയിംസ് വിശദമാക്കി. സവർണ്ണ സംവരണ ബിൽ പാസാക്കിയ ഒരു സർക്കാറിന്റെ കാലത്ത് ഇവിടെ മധുമാരും വിശ്വനാഥന്മാരും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിൽ അത്ഭുതമില്ല എന്ന് പി.ജെ ജയിംസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന്റെ 53-ാമത് വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം അഖിലേന്ത്യാ സെക്രട്ടറി വേണുഗോപാൽ കുനിയിൽ, വി.എ. ബാലകൃഷ്ണൻ , എം.കെ.ഷിബു, കെ.ജി. മനോഹരൻ, ബിജി ലാലിച്ചൻ തുടങ്ങിയവർ സംസാരിച്ചു. കെ.ആർ. അശോകൻ സ്വാഗതമാശംസിച്ചു. മാനന്തവാടി ടൗണിൽ പ്രവർത്തകർ പ്രകടനം നടത്തി. ബിജി ലാലിച്ചൻ , കെ ജി.മനോഹരൻ , പി.എം. ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply