April 26, 2024

വയനാടിന്റെ ജീവല്‍ പ്രശ്ര്‌നങ്ങളില്‍ സത്വര ഇടപെടലുണ്ടാവണം: മുസ്ലിം ലീഗ്

0
Img 20230317 121203.jpg
കല്‍പ്പറ്റ: പതിറ്റാണ്ടുകളായി വയനാടന്‍ ജനത അനുഭവിച്ചുപോരുന്ന ജീവല്‍പ്രശ്ര്‌നങ്ങളില്‍ ജില്ലാ ഭരണരകൂടത്തിന്റെ സത്വര ഇടപെടലുണ്ടാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അധികാരത്തിലെത്തിയിട്ടും പാഴ്പ്രഖ്യാപനങ്ങളിലൊതുക്കി വികസന പദ്ധതികള്‍ പാതിയിലുപേക്ഷിച്ച ഇടതുസര്‍ക്കാര്‍ വയനാടന്‍ ജനതയുടെ ജീവിതം തീര്‍ത്തും ദുസഹമാക്കിയിരിക്കുകയാണ്. വികസനരംഗത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വയനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിക്കുകയും വന്‍പ്രതീക്ഷകളായി മാറുകയും ചെയ്ത ഒരു ഡസനോളം പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാതിയിലുപേക്ഷിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ 68 കോടി അനുവദിച്ച വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിശദ പദ്ധതി രേഖക്കുള്ള (ഡി.പി.ആര്‍) അനുമതി ലഭിച്ചിട്ടും അനുവദിച്ച തുകപോലും നല്‍കാതെ ഉപേക്ഷിച്ച നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാത, റെയില്‍, വ്യോമ, ജല ഗതാഗതസംവിധാനങ്ങളില്ലാത്ത വയനാടിന് ഏറെ സഹായകരമാവുമായിരുന്ന ചുരം ബദല്‍ റോഡുകള്‍, ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി ശല്യം, രാത്രിയാത്രാ നിരോധനം, സര്‍ഫാസി നിയമത്തിന്റെ മറവില്‍ നടക്കുന്ന കര്‍ഷകപീഡനം തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ചുമതലയേല്‍ക്കുന്ന ജില്ലാ കലക്ടറുടെ അടിയന്തിര ഇടപെടലുണ്ടാവണം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗ്ലെന്‍ലെവല്‍ എസ്‌റ്റേറ്റിലെ 75 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, ജില്ലയിലെ വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, തുടങ്ങിയവ ഉപേക്ഷിച്ചുതിന് ശേഷം ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജ് വാക്കിലൊതുങ്ങുകയാണുണ്ടായത്. പുതിയ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്ന് മാത്രമല്ല, പ്രഖ്യാപിച്ചവ പോലും വഴിയിലുപേക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വയനാടിനെ വന്‍ദുരിതത്തിലേക്ക് തള്ളിനീക്കുന്ന സാഹചര്യത്തില്‍, ജില്ലാ കലക്ടറുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. വികസനപദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാനും വിദ്യഭ്യാസആരോഗ്യകാര്‍ഷിക രംഗങ്ങളിലടക്കം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ജില്ലാ കലക്ടര്‍ക്ക് കഴിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പരിമിതികളുടെ ഒത്ത നടുവില്‍ കഴിയുന്ന വയനാട് ജില്ലയിലേക്ക് ഇന്ന് പുതുതായെത്തിയ കലക്ടറെ മുസ്്‌ലിം ലീഗ് സ്വാഗതം ചെയ്യുന്നതായും നാടിന്റെ കൂട്ടായ വികസനശ്രമങ്ങളില്‍ മുസ്്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ലീഗ് നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *