ജീപ്പപകടം; മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും ധനസഹായം
മാനന്തവാടി: ഓഗസ്റ്റ് 25 ന് തലപ്പുഴക്കടുത്ത കണ്ണോത്ത് യിൽ നടന്ന ജീപ്പപകടത്തില്‍ മരണപ്പെട്ട ഒമ്പത്പേരുടെ കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍ തീരുമാനമായി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് അനുവദിക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടര്‍ അനുവദിച്ചിരുന്നു.
പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ കൂളന്‍ തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (50), പത്മനാഭന്റെ മകള്‍ ചിത്ര (28),
വേലായുധന്റെ ഭാര്യ കാര്‍ത്യായനി (62), പഞ്ചമിയില്‍ പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57). എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ജീപ്പ് ഡ്രൈവര്‍ മണികണ്ഠന്‍ (44), തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി (43), പുഷ്പരാജിന്റെ ഭാര്യ ജയന്തി (45), ബാലസുബ്രഹ്‌മണ്യന്റെ ഭാര്യ ലത (38), മണികണ്ഠന്റെ മകള്‍ മോഹന സുന്ദരി എന്നിവർക്കായിരുന്നു പരിക്ക്.






Leave a Reply