പുൽപ്പള്ളിയിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേർക്ക് വെട്ടേറ്റു ; സംഭവത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ
പുൽപ്പള്ളി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ. ഇരുളം സ്വദേശികളായ അഞ്ചുപേരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓർക്കടവ് സ്വദേശികളായ നിജു (37), സുരേന്ദ്രൻ (57) എന്നിവർക്ക് വെട്ടേറ്റത്. പുൽപ്പള്ളി എരിയപ്പള്ളിയിൽ വെച്ചാണ് സംഭവം. ബസിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഇരുവരുടെയും കൈ ഞരമ്പറ്റ നിലയിലായിരുന്നു. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈ ഞരമ്പുകൾ അറ്റ നിലയിലായതിനാൽ നിജുവിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. പരിക്കേറ്റ സുരേന്ദ്രൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെയിൻറിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോൾ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്. സംഭവം നടന്ന സ്വകാര്യ ബസിൽ ഇന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തും. പുൽപ്പള്ളി എസ്ഐ അനന്തകൃഷ്ണൻ, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷിക്കുന്നത്. വധശ്രമം കേസുള്ള വകുപ്പുകൾ പ്രകാരമാണ് എടുത്തിട്ടുള്ളത്.
Leave a Reply